കോഴിക്കോട് പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തിയ 4 പേർ പിടിയിൽ.
.
കോഴിക്കോട്: പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തിയ 4 പേർ പിടിയിൽ. കോഴിക്കോട് പൂളക്കടവ് പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48), പരപ്പിൽ ദുക്കിർ മൻസിലിൽ രജാദ് (38), രാമനാട്ടുകര തട്ടായതാഴത്ത് പറമ്പ് വീട്ടിൽ (25), ചാലപ്പുറം കോട്ടപ്പറമ്പ് കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22) എന്നിവരെയാണ് ടൗൺ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് മാനാഞ്ചിറ മൈതാനത്ത് ടൗൺ പൊലീസിനൊപ്പം എംഎസ്‌പി സേനാംഗങ്ങളായ ആദർശ്, വിശാഖ് എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്നു.

രാത്രി ഏഴരയോടെ മാനാഞ്ചിറ സ്ക്വയറിനുള്ളിൽ വെച്ച് പണപ്പിരിവ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. മാനാഞ്ചിറ സ്ക്വയറിലെ ശുചിമുറിക്ക് സമീപത്തെ മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളോട് അവിടെനിന്ന് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ പോകാൻ തയ്യാറായില്ല. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ കൈയിലിരുന്ന സിറിഞ്ചുപയോഗിച്ച് ആദർശിന്റെ കൈയിൽ കുത്തിയശേഷം ഓടിരക്ഷപ്പെട്ടു.

തുടർന്ന് പൊലീസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസേൻവീട്, ഹാദിൽ കുന്നുമ്മൽ, രാകേഷ് ചൈതന്യം, ഷഹീർ പെരുമണ്ണ, ജിനീഷ് ചൂലൂർ, ടൗൺ ഇൻസ്‌പെക്ടർ ധനഞ്ജയദാസ്, എസ്‌ഐ വിഷ്ണു, എസ്‌സിപിഒമാരായ നിറാസ്, രജീഷ്, സുമീജ്, അരുൺ കുമാർ, വിജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ നൈജിഷ്, പ്രഭു എന്നിവരാണ് പ്രതികളെ പിടിച്ചത്.



