കനത്ത മഴയും വെള്ളപ്പൊക്കവും: സംസ്ഥാനത്തെ നാശനഷ്ടങ്ങൾ മന്ത്രിസഭാ യോഗം വിലയിരുത്തും
.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകളെ സഹായിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും.

കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതും മന്ത്രിസഭായോഗത്തിന്റെ അജണ്ടയിലുണ്ട്. ഇന്നലെ ദുരിതാബാധിത മേഖലകളിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.




