കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി
.
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ വാഹനം ഉൾപ്പെടെ രണ്ടു പേരെ പോലീസ് പിടികൂടി. മണമൽ, മേലൂർ, പന്തലായനി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നതിനിടെയാണ് ഇവരെ കൊയിലാണ്ടി പോലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ വിശാഖ്, ഷംറൂത്ത് എന്നിവരെയാണ് പിടികൂടിയത്. KL 57 – 5959 നമ്പർ ടിപ്പർ ലോറിയും പിടികൂടിയിട്ടുണ്ട്. പുലർച്ചെ 3 മണിയോടുകൂടിയാണ് സംഭവം. ഇവർ സഞ്ചരിച്ച മറ്റൊരു വാഗണർ കാർ പിടികൂടാനായില്ല. കാറിൻ്റെ നമ്പർ പരിശോധിച്ച സമയത്ത് മറ്റൊരു ബുള്ളറ്റിൻ്റെ നമ്പറാണെന്നാണ് മനസിലായതെന്ന് അറിയുന്നു.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്ത സംഘമാണ് ആശുപത്രിയിൽ നിന്ന് മാലിന്യം എടുത്തശേഷം പൊതു ഇടങ്ങളിൽ തള്ളിയത്. ഒരോ ലോഡ് മാലിന്യവും തള്ളാനായി പോയ വാഹനം കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചുവന്നതോടെ സംശയംതോന്നിയ ജീവനക്കാർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ മാലിന്യം തള്ളുന്നതിനിടെ പന്തലായനിയിലെ ബൈപ്പാസ് റോഡിനു സമീപത്തുള്ള സ്ഥലത്ത് വെച്ച് പോലീസ് പിടികൂടിയത്.

മാലിന്യം താമരശ്ശേരിയിലെ ട്രീറ്റ് മെൻ്റ് പ്ലാൻ്റിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി നഗരസഭ അധ്യക്ഷൻ യു.കെ ചന്ദ്രൻ പറഞ്ഞു. സമീപകാലത്ത് ഉണ്ടായ സമാന സംഭവങ്ങളും അന്വേഷക്കണമെന്ന് അദ്ധേഹം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




