ഖത്തർ ഗ്യാസ് പ്ലാൻ്റിലെ പൊട്ടിത്തെറി: മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
.
കോഴിക്കോട്: ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്‍ (29) ആയിരുന്നു അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. 6.30ഓടെ വീട്ടില്‍ എത്തിച്ചു.

ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച ഏക മലയാളിയാണ് അര്‍ജുന്‍. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവർത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.




