റെയിൻകോട്ടും ഹെൽമറ്റും ധരിച്ചെത്തി ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചെത്തി ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ മാവൂർ പോലീസ് പിടികൂടി. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ റിയാസിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവൂർ, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂർ, ചേവായൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ മോഷണം നടത്തിവരികയായിരുന്നു.

രാത്രികാലങ്ങളിൽ ബൈക്കിലെത്തി റോഡരികിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. തിരിച്ചറിയാതിരിക്കാൻ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് ഇയാൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന് അല്പം അകലെയായി ബൈക്ക് പാർക്ക് ചെയ്തശേഷം നടന്നെത്തി ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവരുകയാണ് ഇയാളുടെ രീതി.

ഈ മാസം 26-ന് രാത്രി മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പൻകാവിൽ പ്രതി മോഷണം നടത്തിയിരുന്നു. ക്ഷേത്രമുറ്റത്തെ രണ്ട് ഭണ്ഡാരങ്ങൾ തകർത്തുവെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിലെ ഭണ്ഡാരം തകർത്ത് അയ്യായിരത്തോളം രൂപയുമായി പ്രതി കടന്നുകളയുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.




