KOYILANDY DIARY.COM

The Perfect News Portal

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുമ്പിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പാർലമെന്‍റിന് മുമ്പിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ആർ സച്ചിദാനന്ദം എന്നിവരാണ് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇരു സഭകളും കേരളത്തിൽ നിന്നുള്ള എംപിമാർ നൽകിയ നോട്ടീസുകൾ തള്ളി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇരു സഭകളിലും എംപിമാർ ശക്തമായ പ്രതിഷേധമുയർത്തി. തുടർന്ന് ഇരുസഭകളും ഉച്ചക്ക് രണ്ട് മണിവരെ നിർത്തിവെച്ചു.

കേരളത്തിലും ശക്തമായി പ്രതിഷേധമാണ് ഉയർന്നു വരുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആര്‍ എസ് എസ് നടത്തുന്ന ഏറ്റവും പുതിയ നീക്കമെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. അറസ്റ്റിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സംഭവമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചു.

 

അതേസമയം, മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനു കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചു. അങ്കമാലിയിലെ വീട്ടിലെത്തിയാണ് ബന്ധുക്കളെ സന്ദർശിച്ചത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നത്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ട്. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമെന്നാണ് സംഭവത്തെ മന്ത്രി റോഷി അഗസ്റ്റിൻ വിശേഷിപ്പിച്ചത്.

Advertisements
Share news