പന്നിക്കെണിയിൽ കുടുങ്ങി കർഷകൻ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

താമരക്കുളത്ത് പന്നിക്കെണി വെച്ച് കർഷകൻ മരിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. താമരക്കുളം സ്വദേശി ജോൺസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാവേലിക്കര താമരക്കുളം പഞ്ചായത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്.

കെഎസ്ഇബിയുടെ അനുമതി ഇല്ലാതെയാണ് ജോൺസൺ കെണി സ്ഥാപിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾക്കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാർഷിക വിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടായിട്ടും അതിന് മുതിരാതെ ആണ് ഇയാൾ കെണി ഉപയോഗിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കർഷകന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച കമ്പികൾ നീക്കം ചെയ്തു. അനധികൃതമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചതിനെതിരെയും ഇയാൾക്കെതിരെ നിയമ നടപടി ഉണ്ടാകും.

