കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് അപകടം; ഇന്ന് എഡിഎം റിപ്പോര്‍ട്ട് നൽകും

കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തിൽ ഇന്ന് എ ഡി എം റിപ്പോര്‍ട്ട് നൽകും. നിബന്ധനകൾ പാലിച്ചിരുന്നോയെന്ന് അന്വേഷിക്കും. മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ എട്ടുമണിയോടെ നടക്കും. ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്.

ദുരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. വാര്‍ഡ് 17,18,25,26,27,28,29,30,31 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്.

