കൊലനടത്തുക, ന്യായീകരിക്കുക, സംരക്ഷണം നൽകുക ഇതാണ് കോൺഗ്രസിന്റെ രീതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊലനടത്തുക, ന്യായീകരിക്കുക, സംരക്ഷണം നൽകുക ഇതാണ് കോൺഗ്രസിന്റെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ്യു നടത്തിയ സംഘർഷങ്ങളിലെല്ലാം കോൺഗ്രസിൻ്റെ നിലപാട് ഇതായിരുന്നു. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പോടോടുകൂടി മാത്രം കണ്ടുകൊണ്ട് ഒരു പ്രത്യേക വിദ്യാർത്ഥി – സംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണ് പ്രശ്നങ്ങളെ വഷളാക്കുന്നത്. സംഘർഷത്തിന് ഉത്തരവാദികൾ ആരാണെന്നും സംഭവങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിച്ചു കണ്ടെത്തുന്നതിനു മുമ്പുതന്നെ പക്ഷപാതപരമായ വിധിയെഴുത്ത് നടത്തുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനത്തിന് തുരങ്കംവയ്ക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പസുകളിൽ സംഘർഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ശ്രമിക്കണം. നിയമസഭയിൽ എം വിൻസെന്റിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടാകുന്ന അവസ്ഥ തീർത്തും നിർഭാഗ്യകരമാണ്. ഇതുണ്ടാകാൻ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സർക്കാരിനുള്ളതെന്നും ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ക്രമസമാധാന പരിപാലനത്തിൻ്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടലുകൾ നടത്തിവരുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷനു മുന്നിലും രണ്ടു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നതിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരവെ ഇടതു വിദ്യാർഥിസംഘടനകൾക്കു നേരെ തെറ്റായ പ്രചാരണവുമായി ചിലസംഘടനകൾ രംഗത്തു വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

വയനാട്ടിൽ ഗാന്ധി ചിത്രം തകർത്തതും എകെജി സെൻ്റർ ആക്രമിച്ചതും ആരാണെന്ന് ബോധ്യമായതാണ്. ഏതാനും വർഷം മുമ്പ് ചാപ്പകുത്തൽ സംഭവം എസ്എഫ്ഐക്കെതിരെ ഉപയോഗിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിനിടെ നിരവധി എസ്എഫ്ഐക്കാർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒന്ന് കെഎസ്യുവിന് പറയാനുണ്ടോ എന്നും എസ്എഫ്ഐ നേതാവായ ധീരജിനെ കെഎസ്യുക്കാർ കൊല്ലപ്പെടുത്തിയപ്പോൾ ഇരന്നു വാങ്ങിയ കൊലപാതകം എന്ന് കെപിസിസി പ്രസിഡണ്ട് സുധാകരൻ പറഞ്ഞിരുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പരിശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ‘നാക്’ അക്രെഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിംഗിലും കേരളത്തിലെ സർവകലാശാലകളും കോളേജുകളും മുൻനിരയിൽ നിൽക്കുന്നു എന്ന അഭിമാനകരമായ വസ്തുതയെ തമസ്ക്കരിച്ചുകൊണ്ടാണ് ക്യാമ്പസുകളിലാകെ ഗുണ്ടാവിളയാട്ടമാണെന്ന പ്രചാരണം നടത്തുന്നത്. ഇത് മരം കണ്ടു, കാട് കണ്ടില്ല എന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ ഒരിടയ്ക്ക് ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ലായെന്നുവരെ ചിലർ അഭിപ്രായപ്പെടുകയുണ്ടായി. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാരത്തിൽ വന്ന ആദ്യത്തെ ഗവൺമെന്റ് നടപ്പിൽ വരുത്തിയ പുരോഗമനപരമായ പല പരിഷ്ക്കരണങ്ങൾക്കുമെതിരെ സ്കൂൾ-കോറ്റേജ് വിദ്യാർത്ഥികളെ തെരുവിലിറക്കിയത് ചരിത്രത്തിൻ്റെ ഭാഗമാണ്. അപ്രകാരം പിന്തിരപ്പൻ ശക്തികളുടെ അജണ്ട നടപ്പിലാക്കാൻ സർവ്വാത്മനാ പിന്തുണ നൽകിയവരാണ് അവരുടെ ആശയങ്ങൾക്ക് വിദ്യാർത്ഥികളുടെ ഇടയിൽ അംഗീകാരം ലഭിക്കാതെ വന്നപ്പോൾ ക്യാമ്പസിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്കെതിരെ വാളോങ്ങിയത്.
ക്യാമ്പസിലെ സംഘട്ടനങ്ങൾ അപലപനീയവും അനഭിലഷണീയവുമാണ്. ഇക്കാര്യത്തിൽ ഉത്തരവാദികളായവർ നടപടികൾ നേരിടുകയും വേണം. പക്ഷെ, ഒരു പ്രത്യേക സംഘടനയിൽ എല്ലാ കുറ്റങ്ങളും ചാർത്തി വസ്തുതകളെ വക്രീകരിക്കുന്ന നടപടി ഉണ്ടാകാൻ പാടില്ല. ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ആ ചെറുപ്പക്കാരൻ ഉൾപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ ലേബൽ അടിസ്ഥാനപ്പെടുത്തി ‘മരണം ഇരന്നുവാങ്ങിയതാണെന്ന അഭിപ്രായം ഒരു മുതിർന്ന നേതാവ് പറയുകയുണ്ടായി. അതിനെ ചെറിയ തോതിലെങ്കിലും അപലപിക്കാൻ നിങ്ങൾ തയ്യാറായിട്ടുണ്ടോ? പക്ഷപാതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിന് സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഉദ്ദേശ്യവും അംഗീകരിക്കാൻ കഴിയില്ല.

വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ വഴിവിട്ടു പോകാതിരിക്കാൻ രാഷ്ട്രീയ നേത്യത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ക്രമസമാധാനപാലകരും ഒരുമിച്ച് പരിശ്രമങ്ങൾ നടത്തണം. അതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഗുണമേയുള്ളതാക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കേണ്ടത് പഠനത്തിൻ്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
