സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തി; മുഖ്യമന്ത്രി

സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലും രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതായും ഇതിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അവയവ കച്ചവടത്തിൽ സംസ്ഥാനത്ത് നെടുമ്പാശേരിയിലും തിരുവനന്തപുരം പൂജപ്പുരയിലും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കച്ചവടം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇതിൽ ജനങ്ങളെ ബോധവൽക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവയവദാനത്തിൽ ഇടനിലക്കാരുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു പരാതിയും സർക്കാരിന് ലഭിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പിഴവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

