KOYILANDY DIARY.COM

The Perfect News Portal

അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്

കൊച്ചി: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചു. ഇരകളായവർക്ക് നൽകിയത് ആറു ലക്ഷം രൂപ വരെയാണ്. ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തി. എന്നാൽ, പാസ്പോർട്ടുമായി ഇയാൾ ഒരു വർഷം മുൻപ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം.

ഷമീർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്‍റായി മാറിയെന്നാണ് സബിത്ത് പൊലീസിന് നല്‍കിയ മൊഴി. കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്നും വിവരമുണ്ട്. അവയവകച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കടത്തുന്നത്. എന്നാല്‍ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കും. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നാണ് സാബിത്ത് പിടിയിലായത്.

Advertisements
Share news