KOYILANDY DIARY.COM

The Perfect News Portal

കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടിയുടെ കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടിയുടെ  കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷമായിരിക്കും ഡി ആര്‍ ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. ആര്‍ക്ക് വേണ്ടിയാണ് ഇയാള്‍ കൊക്കെയ്ന്‍ കടത്തിയതെന്നുള്‍പ്പെടെ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ നീക്കം.

മയക്കുമരുന്ന് കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനായി കെനിയന്‍ പൗരനെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ തീരുമാനം. എത്യോപ്പ്യയില്‍ നിന്ന് മസ്‌ക്കറ്റ് വഴി നെടുമ്പാശ്ശേരിയിലെത്തിയ ഇയാള്‍ കൊച്ചിയില്‍ ആര്‍ക്കെങ്കിലും മയക്കുമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നോ അതോ ഇവിടെ നിന്ന് ബംഗലുരുവിലേക്കോ ഡല്‍ഹിയിലേക്കോ കടത്താന്‍ ഉദ്ദേശിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

 

കെനിയന്‍ പൗരന്‍ മയക്കുമരുന്ന് കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചുവെന്നാണ് നിഗമനം. ഇതിലെ മറ്റ് കണ്ണികളെയും മയക്കുമരുന്നിന്റെ ഉറവിടവും കണ്ടെത്താനാണ് ഡി ആര്‍ ഐ ശ്രമം. ഇതിനായി പ്രതിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് ഡി ആര്‍ ഐ തീരുമാനിച്ചിരിക്കുന്നത്. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

 

കഴിഞ്ഞ ഏപ്രില്‍ 19നാണ് കെനിയന്‍ പൗരനെ സംശയാസ്പദമായ സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പിടികൂടുന്നത്.പ്രാഥമിക പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് കോടതി അനുമതിയോടെ ഇയാളെ അശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.

 

തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയ ശേഷം ഒരാഴ്ച്ചയോളം ആശുപത്രിയില്‍ കിടത്തിയാണ് വയറിനകത്തുനിന്ന് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ 50ഓളം ക്യാപ്‌സൂളുകള്‍ പുറത്തെടുത്തത്.ഇവ കൊക്കെയ്‌നാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.ഇവയ്ക്ക് 6.68 കോടി രൂപ വിലമതിക്കുമെന്ന് ഡി ആര്‍ ഐ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!