KOYILANDY DIARY.COM

The Perfect News Portal

ദില്ലി മദ്യനയക്കേസ്; കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മദ്യനയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈ മാസം 24നകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം. അതിനിടെ സിബിഐയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിആര്‍എസ് നേതാവ് കെ കവിതയെ റോസ് അവന്യൂ കോടതി ഏപ്രില്‍ 23 വരെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇഡിയുടെ മറുപടിക്ക് ശേഷം കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഈ മാസം 24നകം ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച കേള്‍ക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുടെ ആവശ്യം കോടതി നിരസിച്ചു. ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലോ കുറ്റപത്രത്തിലോ കെജ്‌രിവാളിന്റെ പേര് ആദ്യം മുതല്‍ ഉണ്ടായിരുന്നില്ലെന്നും അസാധാരണമായ രീതിയാണ് നടക്കുന്നതെന്നും മനു അഭിഷേക് സിങ്വി അറിയിച്ചു.

 

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറ്റി നിര്‍ത്താനുളള ശ്രമമാണെന്നും കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന പല വസ്തുതകളും വെളിപ്പെടുത്താനുണ്ടെന്നുമായിരുന്നു മനു അഭിഷേക് സിംഗ്വി അറിയിച്ചത്. ഇഡിയുടെ മറുപടിക്ക് ശേഷം വിശദമായ വാദത്തിലേക്ക് കടക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. പത്രമാധ്യമങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന പരാമര്‍ശവും കോടതി വാക്കാല്‍ നടത്തി.

Advertisements

 

തുടര്‍ന്ന് 29ന് ശേഷം കേസ് പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതിനിടെ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ദില്ലി റോസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി. സിബിഐയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ബിആര്‍എസ് നേതാവ് കെ കവിതയെയും ഏപ്രില്‍ 23വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Share news