മണിപ്പുരിൽ വീണ്ടും കലാപം തുടരുന്നു; ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും കലാപം തുടരുന്നു. പടരുന്ന കുക്കി ഗ്രാമീണ വളന്റിയറെ വെടിവെച്ച് കൊന്നു. കാങ്പോക്പി ജില്ലയിലെ കുക്കി ഗ്രാമമായ സതാങ് കുന്നിൽ ശനിയാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ടിൽമിൻലുൻ ഖോങ്സായിയാണ് (26) കൊല്ലപ്പെട്ടത്. പരിക്കേറ്റ അലക്സ് മൊയ്റാങ്തെം (20), തോയ്നാവോ (25), തോംബ (25) എന്നിവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ മെയ്ത്തീ സായുധ സംഘടനകളാണെന്ന് കുക്കികൾ ആരോപിച്ചു. കുക്കി-–-സൊ പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ മെയ്ത്തീ വിഭാഗക്കാരനാണെന്നും ആക്രമണത്തിന് കേന്ദ്രസേനയുടെ സഹായമുണ്ടാകാമെന്നുമാണ് പ്രധാന ആരോപണം.

ഇതിനിടെ മണിപ്പുരിൽ വിവിധ മേഖലകൾ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് ബന്ധമുള്ള മെയ്ത്തീ സായുധ സംഘടനയായ അരംബായ് തെങ്കോൽ. ഇംഫാൽ താഴ്വരയിൽ ആയുധങ്ങളുമായി ഇവർ പരേഡ് നടത്തുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കംഗ്ല കോട്ടയിൽ മെയ്ത്തീ വിഭാഗത്തിൽപ്പെട്ട മന്ത്രിമാരെയും എംഎൽഎമാരെയും വിളിച്ചുവരുത്തി ഇവർക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ബിജെപി, കോൺഗ്രസ്, എൻപിപി പാർടികളിലുള്ളവർ പങ്കെടുത്തു. പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ച പിസിസി പ്രസിഡണ്ടും എംഎൽഎയുമായ കെ മേഘചന്ദ്രയെ മെയ്ത്തീ തീവ്രവാദികൾ ക്രൂരമായി മർദിച്ചു.

തടയാനെത്തിയ എംഎൽഎമാരെയും ആക്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും മണിപ്പുരിൽ ജനാധിപത്യവും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്ക്രിയത്വം അനീതിയാണെന്നും ഖാർഗെ പറഞ്ഞു. സേനാപതി ജില്ലയിലെ ഐഗെജാങ് ഗ്രാമത്തിലുള്ള ക്രിസ്ത്യൻ പള്ളി അരംബായ് തെങ്കോൽ പ്രവർത്തകർ തകർത്തെന്നും ഞായറാഴ്ച കുക്കികൾ ആരോപിച്ചു. ബിരേൻസിങ് സർക്കാരിനെതിരായ എതിർപ്പ് ശക്തമാക്കണമെന്നും വേണ്ടിവന്നാൽ രാജിവയ്ക്കണമെന്നും പത്ത് കുക്കി എംഎൽഎമാരോട് തദ്ദേശീയ ഗോത്രനേതാക്കളുടെ സംഘടനയായ ഐടിഎൽഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

