സപ്ലൈകോ സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തലാക്കില്ല; ജി ആർ അനിൽ

സപ്ലൈകോ വഴി നടക്കുന്ന സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സബ്‌സിഡി സാധനങ്ങളുടെ വിൽപ്പന നിർത്താൻ സർക്കാർ തീരുമാനിച്ചു എന്ന തരത്തിൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

എൽഡിഎഫ് സർക്കാർ തീരുമാനിച്ചത് 2016ലെ വിപണിവിലയെക്കാൾ 25 ശതമാനം കുറച്ച് ഉൽപ്പന്നങ്ങൾ കൊടുക്കാനാണ്. വിലയിൽ മാറ്റം വരുത്താതെ അതനുസരിച്ച് 13ഇന സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലറ്റിലൂടെ അഞ്ചുവർഷം നൽകി. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷവും വിൽപ്പന അതേ വിലയിൽ തുടരുകയാണ്. ഏഴരവർഷംമുമ്പുള്ള വിലയ്‌ക്ക് നിലവിലെ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ നൽകുന്നതിന് സപ്ലൈകോയ്‌ക്ക് കഴിയാത്ത സാഹചര്യമാണ്.

ഇതുസംബന്ധിച്ച് പഠിക്കാനും നിർദേശം സമർപ്പിക്കാനും നിയോഗിച്ച വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ട് വകുപ്പിന്റെ പരിഗണനയിലാണ് എന്നും വൈകാതെ ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക് വരുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

