KOYILANDY DIARY

The Perfect News Portal

മുജാഹിദ് പ്രസ്ഥാനം: മൃദുവർഗീയതയുടെ ഒളിത്താവളം,മതമൗലികവാദ ത്തിന്റെയും!

ചരിത്രം പ്രസനമായും, പിന്നീട് ദുരന്തമായും ആവർത്തിക്കുമെന്ന മാർക്സിയൻ നിരീക്ഷണം കേരളീയ സമകാലിക സന്ദർഭത്തിൽ തീർത്തും സാധുവാണ്. ഇന്നലെകളിലെ മലയാളിയുടെ പൊതുജീവിത പരി സരമാകെ മാറ്റിപ്പണിത നവോത്ഥാനത്തിന്റെ കാറ്റും വെളിച്ചവും നെഞ്ചേറ്റിയ പ്രസ്ഥാനങ്ങൾ ഇന്ന് പിന്മടക്കത്തിന്റെ ജീർണിച്ച പാതയിലാണ്.

മലയാളി മുസ്ലിമിന്റെ അന്ധവിശ്വാസപരവും,യാഥാസ്ഥിപരവുമായ  പൗരോഹിത്യാധിനിവേശ ജീവിതക്രമത്തിനെതിരെ കലഹിച്ച പ്രസ്ഥാനങ്ങളിൽ മുൻനിരയിൽ നിന്ന മുജാഹിദുകൾ ഇന്ന് യാഥാസ്ഥികരായി പാരമ്പര്യപ്പെട്ടിരിക്കുന്നു.
പഴയ കേരളീയ സമൂഹത്തിൽ സ്ത്രീകൾക്ക് പൊതു വിദ്യാഭ്യാസം വിലക്കിയും ഇംഗ്ലീഷ് ഭാഷയെ ചെകുത്താന്റെ ഭാഷയായി അയിത്തപ്പെടുത്തിയും, അറബി ഭാഷയെ അമിതമായി മഹത്വപ്പെടുത്തിയും സാധാരണക്കാരായ മുസ്ലിം ജനതയെ  മതപൗരോഹിത്വം അടക്കിഭരിച്ച നാളുകളിലാണ് പരിഷ്ക്കരണവാദികളുടെ ഇടപെടൽ മാറ്റത്തിന്റെ മിന്നൽപ്പിണരായത്. മക്തി തങ്ങളും, വക്കം മൗലവിയും, സീതി സാഹിബും, മൊയ്തു മൗലവിയും, സി.എൻ.അഹമ്മദ് മൗലവിയും ഉൾപ്പെടെയുളള ചില മഹദ് വ്യക്തികൾ ഒറ്റയ്ക്കും, കൂട്ടായും നടത്തിയ പുരോഗമനപരമായ ഇടപെടലുകളും, പരിഷ്ക്കരണവാദവും മുസ്ലിം ജനതയെ വിശിഷ്യാ സ്ത്രീകളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചത്.

ആധുനികതയുടെ സൂര്യവെളിച്ചത്തിലേക്ക് സമുദായത്തെ  ആനയിച്ച മഹാന്മാരായ  പരിഷ്ക്കരണ വാദികളുടെ ശ്രമഫലമായി പൗരോഹിത്യം കെട്ടിയേൽപ്പിച്ച അന്ധവിശ്വാസങ്ങളെ മൊഴിച്ചൊല്ലാനും, സ്തീകൾക് വിദ്യാഭ്യാസം നേടാനും, ഇംഗ്ലീഷ് ഭാഷ പഠിക്കാനും, ഖുർആൻ  മലയാളത്തിൽ പരിഭാഷപ്പെടുത്താനും അതുവഴി ഭൗതികമായും, ബൗദ്ധികമായും അപ്ഡേറ്റ് ചെയ്യാനും സാധാരണ മതവിശ്വാസികൾക്ക് സാധിച്ചുവെന്നും ചരിത്രപരമായി തന്നെ അടിവരയിട്ടു പറയാം. ചരിത്രം ദുരന്തമായി ആവർത്തിക്കപ്പെടുന്ന പിന്നാക്ക ത്വരയുടെ വർത്തമാന കാലത്ത് മുജാഹിദുകൾ കേരളത്തിലെ പിന്തിരിപ്പൻ പ്രസ്ഥാനങ്ങളിൽ ഒന്നാമനായി ഡീ‐ക്ലാസ്സ് ചെയ്തിരിക്കുന്നു.

Advertisements

അബ്ദുളളക്കോയ മദനിയും, സുഹൈർ ചുങ്കത്തറയും, ഹുസ്സയിൻ മടവൂരും, എം.എം.അക്ബറും, മുജാഹിദ് ബാലുശ്ശേരിയും ഉൾപ്പെടെയുളള
ഇന്നത്തെ നേതൃതം പുരോഗമനമൂല്യങ്ങൾ മൊത്തമായും കടലെടുത്തു കഴിഞ്ഞ മുജാഹിദ്  പ്രസ്ഥാനത്തിന്റെ  സിൻഡിക്കേറ്റ്‐ക്രീമിലെയർ മഠാധിപന്മാരാണ്. ആശുപത്രി, വിദ്യാഭ്യാസ ബിസിനസും, റിയൽ എസ്റ്റേറ്റ്, പർദ്ദ കച്ചവടവും, ബഹുഭാര്യത്വവും, ഉൾപ്പെടെയുളള തീർത്തും ഭൗതികവും ലാഭമോഹിതവുമായ കാര്യങ്ങളും താൽപര്യങ്ങളുമാണീ കമ്പോളത്തിന്റെയും ആത്മീയതയുടെയും ഇരട്ടത്തൊപ്പിയിട്ട
നേതൃത്വത്തിന്റെ അജണ്ടയെന്നു  സാരം!

തനിമാ വാദവും മതശുദ്ധീകരണ ശാഠ്യവും സ്ത്രീ വിരുദ്ധ സമീപനവും തലയ്ക്ക് പിടിച്ച മുജാഹിദുകൾ ബഹുസ്വരതയുടെയും മതേതര പാരമ്പര്യത്തിന്റെയും നിഷേധികളായി തൊപ്പിയിട്ടിരിക്കുന്നു.ടെലി‐ഇവാഞ്ചലിസ്റ്റായ സക്കീർ നായിക്കിന്റെ കേരളപതിപ്പായ എം.എം.അക്ബർ അന്യമതങ്ങളെ നിന്ദിച്ചും ഇസ്ലാമിനെ പ്രതി വാദിച്ചും തർക്കിച്ചും ഇസ്ലാമിനെ സ്വയം ശാസ്ത്രവും യുക്തി വാദവുമാക്കി സ്നേഹ സംവാദമെന്ന നെറ്റ് വർക്ക് മാർക്കറ്റിങിലൂടെവിപണിമൂല്യം കണ്ടെത്തുമ്പോൾ,അബ്ദുളളക്കോയ മദനി സ്ത്രീ പീഢനങ്ങളുടെ അടിസ്ഥാന കാരണം സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുന്നതു കൊണ്ടും പർദ്ദ ധരിക്കാത്തതു കൊണ്ടുമാണെന്ന  അഭിപ്രായം ചാനൽ ചർച്ചയിൽ പരസ്യമായിപ്പറയുന്നു!സുഹൈർ ചുങ്കത്തറ എന്ന മറ്റൊരു മുജാഹിദു മഠാധിപതി സ്ത്രീ വിമോചനത്തിനുളള ഒറ്റമൂലി ബഹുഭാര്യത്വം മാത്രമാണെന്നു് പുസ്തകമെഴുതിപ്രചരിപ്പിക്കുകയും,സ്വയം രണ്ടുംമൂന്നും കല്ല്യാണം കഴിക്കുകയും ചെയ്ത മാതൃകാപുരുഷനാണ്,ഈയിടെ വിവാദമായ മലപ്പുറത്തെ അറബിക്കല്ല്യാണത്തിന്റെ മുഖ്യ കാർമ്മിയും ഇദ്ദേഹമായിരുന്നു!! ഇങ്ങനെ സ്ത്രീ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ അനാധുനിക ആക്ടിവിറ്റിസവുമായി പുതിയ കാലത്തെ കേരളത്തിൽ മുസ്ലിം ജനതയെ മതയാഥാസ്ഥികത്വത്തിന്റെ പർദ്ദയണിയിക്കുന്നു.

നിസ്കരിക്കുമ്പോൾ കൈ പൊക്കിളിനു താഴെ കെട്ടണോ, മുകളിൽ കെട്ടണോ, ജിന്നിൽ വിശ്വസിക്കാമോ, മരണവീട്ടിൽ നിന്നും ഭക്ഷണം കഴിക്കാമോ, നബിയുടെ പേരിൽ സ്വലാത് ചൊല്ലാമോ തുടങ്ങി മനുഷ്യപ്പറ്റില്ലാത്ത തീരെ നിസാര കർമ്മപ്രശ്നങളുടെ പേരിൽ (റേഷനരായുടെ വിലയും ,അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മുസ്ലിം ലീഗിന്റെ പോലും വിഷയവും,വേവലാതിയുമല്ല,പിന്നെയല്ലെ സമ്പന്നരുടെ സിൻഡിക്കേറ്റ് കൂട്ടായ്മയായ മുജാഹിദുകൾക്ക് വിഷയമാകുക!!) ഖിയാമത് നാളുവരെ തീരാത്ത തർക്കവും കുതർക്കവുമായി നാലാളു കൂടുന്നിടതൊക്കെ മൈക്കും,എൽ.സി.ഡിയുമായി ശബ്ദ മലിനികരണം നടത്തുന്ന മൊബൈൽ മഹല്ല്കമ്മിറ്റിയായി പുരാതനപ്പെട്ടിരിക്കുന്നു! തീർച്ചയായും ഈ വിധം മതവിഷം ചീറ്റുന്ന കുൽസിത ശ്രമങ്ങളിലൂടെ  നെഴ്സറി കുഞ്ഞിനെപ്പോലും പർദ്ദയിൽ തളച്ചും,ഖുർആൻ ക്ലാസ്സുകളിലൂടെ സ്ത്രീകളെ പുരുഷശാസനകൾക്ക് അടിമയാക്കി മാറ്റിയും മുജാഹിദുകൾ ഇന്ന് ആധുനിക മലയാളിയുടെ ജീവിതത്തെ ഇരുട്ടിലേക്ക് തളളിവിടുന്നു. മലയാളി സാംസ്കാരികമായി പരിപാലിച്ചുപ്പോരുന്ന മതേതരമായ ബഹുസ്വരതയുടെ ഈടുവെയ്പുകൾ പാടെ നിഷേധിക്കുന്ന പ്യൂരിറ്റനിസ്റ്റ് മതശാഠ്യങ്ങൾ അടിച്ചേൽപ്പിക്കാനുളള ശ്രമം മുജാഹിദുകളെ പ്രതിസ്ഥാനത്ത് നിർത്താൻ കാരണമായിത്തീരുന്നുണ്ട്. മലയാളി മുസൽമാന്റെ വേഷവും ചടങ്ങുകളുംഅഭിരുചികളുംഎല്ലാം മുജാഹിദുകളുടെ ജന്മദേശമായ സൗദിഅറേബ്യൻ കാഴ്ച്ചപ്പാടിലേക്ക് മാറ്റാനുളള വൃത്തികെട്ട ശ്രമം ഊർജിതപ്പെടുന്നുണ്ട്! മലബാറിലെ മുജാഹിദുകളുടെയുംഅവരുടെ ബന്ധക്കളുടെയും മുജാഹിദുകൾക്ക് സ്വാധീനമുളള വീടുകളിലും മരണം സംഭവിച്ചാൽ ഖബറടക്കത്തിനു ശേഷം മരണവീടുകളിൽ പുറത്തു നിന്നും അയൽപ്പക്കത്തു നിന്നും അനുശോചനപൂർവ്വം കൂട്ടിരിക്കാനോ ഒരുവേള സന്ദർശിക്കാനോ പാടില്ലാത്ത വിധം മതശുദ്ധീകരണബോധം മുജാഹിദുകളെ മലയാളിയല്ലാതാക്കുന്നുണ്ട്!!

ഈ അസ്വാഭാവികവും,സലഫി ഓറിയന്റഡ്ുമായ  മൈൻഡ്സെറ്റും മുജാഹിദുകാരനാകുകയെന്നു പ്പറഞ്ഞാൽ മലയാളി അല്ലാതെയാകുക യെന്നും അർത്ഥമാക്കേണ്ടതുണ്ട്! മുസ്ലിം സ്ത്രികൾ മരിച്ചാൽ മയ്യത്ത് അന്യപുരുഷന്മാർക്കും,അന്യമതകാർക്കും കാണിക്കാതിരിക്കുകയെന്ന മനുഷപ്പറ്റില്ലാത്ത മതബോധവും മുജാഹിദുകൾ ഈയിടെയായി നാട്ടുമ്പുറത്ത് ഇറക്കുമതിചെയ്തിട്ടുണ്ട് !

അതെ,സുഹൃത്തെ തെറ്റിദ്ധരിക്കേണ്ട കേരളത്തിലെ ഏറ്റവും പിന്തിരിപ്പനും , മതഭ്രാന്തുമേറിയ ജമാഅത്തെ ഇസ്ലാമിയുടെ തൊട്ടടുത്തെ തൊഴുത്തിൽ കെട്ടിയിടേണ്ട പശുതന്നെയാണ് മുജാഹിദുകളെന്ന് നിസ്സംശയം പറയാം!

 By;    Mahamood moodadi

 ph: 9847034353