കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപിക ശകാരിച്ചതിൽ മനംനൊന്തെന്ന് സഹപാഠി
കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപിക ശകാരിച്ചതിൽ മനംനൊന്തെന്ന് സഹപാഠി. മഷി ഡെസ്‌കിലും ചുമരിലും ആയതിനാൽ റിയയെ അദ്ധ്യാപിക ഒരുപാട് ശകാരിച്ചെന്നും റിയയുടെ സ്റ്റുഡൻ്റ് പോലീസ് അംഗത്വം റദ്ദാക്കുമെന്നു അധ്യാപിക പറഞ്ഞതായും ടീച്ചർ റിയയോട് 25,000 രൂപ പണം ആവശ്യപ്പെട്ടുവെന്നും ഇതിൽ മനംനൊന്താണ് റിയ ആത്മഹത്യ ചെയ്തതെന്നും കൂട്ടുകാരിയുടെ വെളിപ്പെടുത്തൽ.
പെരളശ്ശരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയയെ വ്യാഴാഴ്ച വൈകുന്നേരം സ്‌കൂൾ വിട്ട് വന്ന ശേഷമാണ് വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് വി. എം പ്രവീണും ഭാര്യ റീനയും. അധ്യാപിക ശാസിച്ചുവെന്നും കൂട്ടുകാർ കളിയാക്കിയെന്നും റിയയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെയ്ക്കുകയും പിന്നീട് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു
സംഭവത്തിൽ ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയയുടെ ആത്മഹത്യയിൽ സ്‌കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല. റിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.