KOYILANDY DIARY

The Perfect News Portal

പത്തനാപുരം: സ്വത്ത് തർക്കത്തിന്റെ പേരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം കിണറ്റിലിറങ്ങി ഒളിച്ചിരുന്നു. തലവൂർ പാണ്ടിത്തിട്ട പേഴുംകാല ജങ്ഷനിൽ കൈത്തോട്ടത്തിൽ വീട്ടിൽ കരുണാകരപിള്ള (77) ആണ് മകൻ ബിജു (42) വിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. നിരന്തരം സ്വത്തിന്റെ പേരിൽ ഇരുവരും തർക്കം പതിവാണ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ ബിജു വീട്ടിൽ മദ്യപിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം ബിജുവിനെ വെട്ടുകത്തികൊണ്ട് കരുണാകരപിള്ള വയറ്റിലും, കൈയിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ബിജുവിന് അനക്കം ഇല്ലായെന്ന് തോന്നി കരുണാകരപിള്ള കിണറ്റിലിറങ്ങി ഒളിക്കുകയായിരുന്നു.

നാട്ടുകാർ കൂടിയതോടെ ബിജു അച്ഛനെകൊന്ന് കിണറ്റിൽ ഇട്ടതാണെന്ന് പറഞ്ഞു  പൊലീസിൽ വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്കുകയറ്റി. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കിണറ്റിലറങ്ങി ഒളിച്ചതാണെന്നുള്ള വിവരം മനസ്സിലാകുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Advertisements