സംസ്ഥാനപാത നവീകരണം: പൊടി ശല്യത്തിൽ യാത്രക്കാരും കച്ചവടക്കാരും വീർപ്പുമുട്ടുന്നു
കൊയിലാണ്ടി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ പൊടി ശല്യത്തിൽ യാത്രക്കാരും കച്ചവടക്കാരും വീർപ്പുമുട്ടുന്നു. സംസ്ഥാനപാത നവീകരണം നടക്കുന്നതിനാൽ റോഡിൽ നിരത്തിയ മണ്ണും പാറപ്പൂഴിയുമാണ് പൊടി പടലമുയരാൻ കാരണമാകുന്നത്. ബാലുശ്ശേരി കാട്ടാമ്പള്ളി പുത്തൂർവട്ടം ഭാഗത്തുള്ള കച്ചവടക്കാരും പരിസര വാസികളുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. കൊയിലാണ്ടി മുതൽ 12 കിലോമീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി റോഡ് നവീകരണം നടക്കുന്നുണ്ട്. മഴ പിന്മാറിയതോടെ റോഡിൽ പൊടി നിറഞ്ഞിരിക്കുകയാണ്. വീതികൂടിയ റോഡിലൂടെ വലിയ വാഹനങ്ങൾ ചീറിപ്പായുമ്പോൾ പൊടിപടലം റോഡരികിലെ കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പടരുന്നുണ്ട്.
കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങളിൽ പൊടി നിറയുന്നുണ്ട്. ഹോട്ടലുകളിൽ നിന്നും കൂൾബാറുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഓരോ സ്ഥാപന ഉടമയും ഇടയ്ക്കിടയ്ക്ക് വെള്ളം തളിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. റോഡ് നവീകരണ പ്രവൃത്തി നീളുകയാണെങ്കിൽ മാസങ്ങളോളം, പൊടിപടലദുരിതം അനുഭവിക്കേണ്ടിവരും എന്ന സ്ഥിതിയാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. പൊടിപടരുന്നത് വീടുകളിലെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ അരമണിക്കൂർ ഇടവിട്ട് റോഡിൽ വെള്ളംതളിക്കാൻ കരാറുകാരൻ സംവിധാനമൊരുക്കണമെന്നാണ് റോഡിൻ്റെ സമീപവാസികൾ ആവശ്യപ്പെടുന്നത്.