പ്രവാസിയെ തട്ടികൊണ്ടുപോയ സംഭവം: അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു
കൊയിലാണ്ടി: പ്രവാസിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പൂമുള്ള കണ്ടിയിൽ നൗഷാദ് (31), താനിക്കൽ മുഹമ്മദ് സാലിഹ് (38), നെല്ലാം കണ്ടികളി തൊടുകയിൽ സെയ്ഫുദീൻ (35) തുടങ്ങിയവരെയാണ് ഈ മാസം 29 വരെ റിമാൻ്റ് ചെയ്തത്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടികൾ. റുറൽ എസ്.പി ഡോ.എ. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി.മാരായ ആർ. ഹരിദാസ്, അബ്ദുൾ ഷെരീഫ്, സി.ഐ.എൻ. സുനിൽകുമാർ തുടങ്ങിയവരാണ് പ്രതികളെ ചോദ്യം ചെയ്തത്.
തട്ടികൊണ്ട് പോകലിന് സഹായം ചെയ്തത് ഇവരാണ്. അഷറഫ് കൊണ്ടുവന്ന സ്വർണ്ണവുമായുള്ള തർക്കമാണ് തട്ടികൊണ്ട് പോകലിന് പിന്നിൽ. സ്വർണ്ണം തിരികെ കൊടുക്കാൻ നിരവധി തവണ അഷറഫുമായി സംസാരിച്ചിരുന്നതായും, കിട്ടാതെ വന്നതോടെയാണ് അഷറഫിനെ തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. പിന്നീട് ചാത്തമംഗലം മരമില്ലിനു സമീപം അഷറഫിനെ ഉപേക്ഷിക്കുകയായിരുന്നു. അഷറഫിനെ തട്ടികൊണ്ടുപോയ കേസാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. നിരവധി വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അഷറഫിനെ ഇന്നലെയും ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. \