സോളാർ കേസിൽ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെയെല്ലാം അന്വേഷണം നടത്തി നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നടത്തിയ എല്ലാ കണ്ടെത്തലുകളെയും പറ്റി തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസില്‍ പലരായി കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെ പരാമര്‍ശിക്കപ്പെട്ട വര്‍ക്കെതിരെയെല്ലാം അന്വേഷണം നടത്തി നടപടി സ്വീകരിക്കും. കേസ് അന്വേഷണം നടത്തിയ അന്വേഷണസംഘം, രാഷ്ട്രീയ ഉദ്യോഗസ്ഥര്‍, ഭരണ നേതൃത്വത്തിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു. മന്ത്രിമാര്‍, കേന്ദ്രമന്ത്രി, എംഎല്‍എമാര്‍ തുടങ്ങിയവരുടെ കുറ്റകരമായ പങ്കിനെപ്പറ്റി അന്വേഷിച്ചതേയില്ല.
കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ ചിലര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് കേസ് അട്ടിമറിക്കാനാണോ എന്ന് അന്വേഷിക്കും. ലൈംഗിക കുറ്റകൃത്യം നടന്നതായി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിനെപ്പറ്റി അന്വേഷണം നടത്തും.
കേസില്‍ വഴിവിട്ട് പ്രവര്‍ത്തിച്ച പൊലീസ് അസോസിയേഷന്‍ നേതാവ് ജി ആര്‍ അജിതിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. പൊലീസ് അസോസിയേഷന്റെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് മന്ത്രിസഭ രൂപം നല്‍കിയിട്ടുണ്ട്.
അധികാര സ്ഥാനത്തുള്ളവര്‍ ആവശ്യക്കാരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടുന്നതും കൈക്കൂലിയായി കാണണമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണം നേരിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രാജേഷ് ദിവാന്റെ ചുമതലയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.