സി പി ഐ എം പ്രവർത്തകർക്കു നേരെ മലപ്പുറത്ത് ലീഗ് അക്രമം; 7 പേർക്ക് ഗുരുതര പരിക്ക്
താനൂർ : നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാലിൽ വീണ്ടും മുസ്ലിം ലീഗ് അക്രമം. ഫുട്ബോൾ ഗ്രൗണ്ടിന് കാവൽ കിടന്ന സി പി ഐ എം പ്രവർത്തകർക്കു നേരെ തിങ്കളാഴ്ച പുലർച്ചയോടെ നടത്തിയ ആക്രമത്തിൽ ഒമ്പതു പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് വാഹനങ്ങളും തകർത്തു.
തിങ്കളാഴ്ച പുലർചെ 3.30 ന് ആയിരുന്നു സംഭവം. നിരന്തരം ലീഗ് അക്രമമുണ്ടാകുന്ന പ്രദേശമാണ് ഉണ്യാൽ. ഇവിടെ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുണ്ടായിരുന്നു. ഗ്രൗണ്ടിന് കാവൽ കിടന്നവർക്കു നേരെയാണ് അമ്പതോളം വരുന്ന ലീഗുകാർ അക്രമം നടത്തിയത്. ഡിവൈഎസ്പിയായിരുന്ന കെ.വി സന്തോഷിനെ ആക്രമിച്ചവരും സംഘത്തിലുണ്ടായിരുന്നു. ഉറങ്ങിക്കിടന്നവർക്കാണ് ഗുരുതര പരിക്ക് . വലിയ കന്മുട്ടാകത്ത് നിസാർ (30), കാക്കന്റെ പുരക്കൽ ഷബീർ (30), ചേക്കാ മടത്ത് ഗഫൂർ (35), ജാറക്കടവത്ത് നൗഷാദ് (32), കുഞ്ഞാറക്കടവത്ത ഇസ്മയിൽ (35), വലിയ കന്മുട്ടകത്ത് ഫൈജാസ് (28), പടിഞ്ഞാറേയിൽ ഹർഷാദ് (28) എന്നിവരെ മെഡിക്കൽ കോളേജിലും, ജാഫർ കുഞ്ഞാലകത്ത് (35), ഫൈജാസ് ഫക്ര കടവത്ത് (28), എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.