KOYILANDY DIARY

The Perfect News Portal

സിഐ വി.എസ്.നവാസ് മാനസിക പീഡനം നേരിട്ടതായി ഭാര്യ ആരിഫ

കൊച്ചി : കാണാതായ സിഐ വി.എസ്.നവാസ് മാനസിക പീഡനം നേരിട്ടതായി ഭാര്യ ആരിഫ. എസിപി വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. വയര്‍ലെസിലൂടെ എസിപിയുമായി വാഗ്വാദം നടന്നതായും തനിക്കറിയാം. ഇക്കാര്യം തന്നോട് നവാസ് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥന്റെ പേര് തന്നോട് പറഞ്ഞിട്ടില്ലെന്നും ആരിഫ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച്‌ പൊലീസില്‍നിന്ന് വ്യക്തമായ മറുപടികള്‍ കിട്ടുന്നില്ല. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ എസിപിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, യാത്ര പുറപ്പെടുന്നതിനുമുന്‍പ് ഭാര്യയ്ക്ക് നവാസ് അയച്ച മെസേജും പുറത്തുവന്നിരുന്നു. ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ ഇന്നലെ മുതലാണ് കാണാതായത്.

സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണു ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലര്‍ച്ചെ നാലിനു ക്വാര്‍ട്ടേഴ്സില്‍ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ്പ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലില്‍ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടര്‍ച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നു കണ്ടതിനെ തുടര്‍ന്നു 10 മണിയോടെ സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *