KOYILANDY DIARY

The Perfect News Portal

വിഴിഞ്ഞത്തു നിന്നും കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം: വിഴിഞ്ഞത്തു നിന്നും കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്ന് കണ്ടെത്തി. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം മൂവരും ഒന്നിച്ച്‌ എത്തിയതെന്ന് കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടുപേരും തിരയില്‍ പെട്ടത്താകാമെന്ന സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍ – ഇന്ദു ദമ്പതികളുടെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി(17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഡിഗ്രി വിദ്യാര്‍ത്ഥിനികളാണ് ശരണ്യയും നിഷയും.

കോട്ടുകാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഷാരു ഷമ്മി. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കടല്‍ത്തീരത്തെത്തിയ മൂന്നു വിദ്യാര്‍ത്ഥികളേയും കാണാതാകുന്നത്. ഇതില്‍ നിഷയുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. മറ്റു രണ്ടു പേര്‍ക്കായി രാത്രി രണ്ടു മണി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.

അതേസമയം നിഷയുടെ സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും തീരത്തു നിന്ന് പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂട്ടറില്‍ അടിമലത്തുറ കടലത്തീരത്തേക്ക് പോയതെന്നാണ് വീട്ടുകാര്‍ പൊലീസിനു നല്‍കുന്ന വിവരം.

വൈകിട്ടോടെ ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നിഷയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടാണ് നിഷയുടെ മൃതദേഹം അടിമലത്തുറ കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.

അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്ന ഫോണ്‍ കോളിനെ തുടര്‍ന്നാണ് കോസ്റ്റല്‍ പൊലീസ് രാത്രി തന്നെ തിരച്ചിലിനു ഇറങ്ങിയതെന്ന് വിഴിഞ്ഞം എസ് ഐ എസ് എസ് സജി പറഞ്ഞു. എന്നാല്‍ പറഞ്ഞ സ്ഥലത്തു നിന്നു വളരെ ദൂരെ മാറിയാണ് മൃതദേഹം കോസ്റ്റല്‍ പൊലീസിനു കണ്ടെടുക്കാനായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ നടപടികള്‍ ശനിയാഴ്ച സ്വീകരിക്കും.

മൂന്നു വര്‍ഷം മുന്‍പാണ് നിഷയുടെ പിതാവ് സുരേന്ദ്രന്‍ മരിക്കുന്നത്. ഇത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. അതില്‍ നിന്നും കരകയറി വരുന്നതിനിടെരണ്ടാമത്തെ ആഘാതമായി നിഷയുടെ മരണം.

നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ലാറ്റെക്‌സ് ജീവനക്കാരിയാണ് നിഷയുടെ മാതാവ്. സഹോദരി: വര്‍ഷ.

Leave a Reply

Your email address will not be published. Required fields are marked *