KOYILANDY DIARY

The Perfect News Portal

റോഡും തോടും ഒന്നായി: ജനങ്ങള്‍ ദുരിതത്തില്‍

കൊയിലാണ്ടി : കനത്ത മഴയെ തുടര്‍ന്ന് നഗരസഭയിലെ പന്തലായനിയിലും, വിയ്യൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിയ്യൂര്‍ അരീക്കല്‍താഴ പ്രദേശത്ത് റോഡും തോടും ഒന്നായി ഒഴുകിയത് വിദ്യാര്‍ഥികളടക്കം യാത്രക്കാരെ ഒന്നാകെ ദുരിതത്തിലാക്കുകയും ചെയ്തു. തോടിന് സംരക്ഷണ ഭിത്തി കെട്ടാത്തതാണ് ഇവിടത്തെ ദുരിതത്തിന് കാരണമായത്.  പ്രദേശവാസികള്‍ നിരവധി വര്‍ഷങ്ങളായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നിസ്സംഗത പാലിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ദേശീയ പാതയിലും നെല്യാടി-മേപ്പയ്യൂര്‍ റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടുമ്പോള്‍ യാത്രക്കാരുടെ ആശ്രയമായിരുന്നു ഈ റോഡ്. ഇന്നലത്തെ കുത്തൊഴുക്കില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂള്‍ ബസ്സുകളും തിരിച്ച്‌പോവുകയാണുണ്ടായത്.
തോടില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഴവളപ്പില്‍ ഗംഗാധരന്‍, വല്ലടി വയലില്‍ നാരായണന്‍, വല്ലടിപ്പുറത്ത് താഴ എ.വി. ശ്രീധരന്‍, അന്‍വിന്‍ ഗംഗാധരന്‍, പുളിക്കൂല്‍താഴ വിശ്വനാഥന്‍ എന്നിവരുടെ വീടുകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു.
പന്തലായനിയില്‍ കേളുവേട്ടന്‍ മന്ദിരത്തിന് സമീപത്തുള്ള വീടുകളും പ്രളയ ഭീഷണിയിലായി. റോഡും വെള്ളത്തിനടിയിലായി. കൂടാതെ വീടിനോട്‌ ചേര്‍ന്ന മതിലിടിഞ്ഞ് തെക്കെകുരിയാടി മീത്തല്‍ കാര്‍ത്ത്യായനിയുടെ വീടും, കുരിയാടിമീത്തല്‍ വിമലയുടെ വീടും ഭാഗികമായി തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *