മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാന്‍ വന്ന മധ്യവയസ്കന്‍ പൊലീസിന്‍റെ പിടിയില്‍
തൃശൂര്‍ : മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാന്‍ വന്ന മധ്യവയസ്കന്‍ പൊലീസിന്‍റെ പിടിയില്‍. തൃശൂര്‍ പാറളം സ്വദേശി സ്റ്റാന്‍ലിയെ ആണ് തൃശൂര്‍ സിറ്റി പൊലീസ് തന്ത്ര പൂര്‍വം കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തന്‍റെ കയ്യിലുളള ടിക്കറ്റുകള്‍ക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അൻപത്തഞ്ചുകാരനായ സ്റ്റാന്‍ലി നഗരത്തിലെ ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ എത്തിയത്.
ലോട്ടറി പരിശോധിച്ച കടയുടമ അല്‍പ്പസമയം കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. മോഷ്ടാവിനെ പിടികൂടാന്‍ സിറ്റി പൊലീസ് വിരിച്ച വലയില്‍ സ്റ്റാന്‍ലി കൃത്യമായി വന്നു വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പൂങ്കുന്നത്തെ കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും മോഷണം പോയത്.
കേസ് അന്വേഷിച്ച വെസ്റ്റ് പൊലീസ് നഷ്ടപ്പെട്ട ലോട്ടറികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഒരേ സീരീസില്‍ ഉള്ള ടിക്കറ്റുകള്‍ക്ക് 60,000 രൂപ അടിച്ചെന്നു വ്യക്തമായതോടെ പ്രതി വരുമെന്നും വന്നാല്‍ അറിയിക്കണം എന്നും എല്ലാ ലോട്ടറി കടകളിലും രഹസ്യ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റാന്‍ലി പിടിയില്‍ ആയത്.