നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആടുകളുടെ സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാക്കി
കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആടുകളുടെ സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാക്കി. കാട്ടുപന്നികളുടെ സാമ്പിള്‍ ഉടന്‍ ശേഖരിക്കാന്‍ തുടങ്ങും. വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പ്രവര്‍ത്തിക്കുകയെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു.
വനം വകുപ്പിൻ്രെ യും മൃഗസംരക്ഷണ വകുപ്പിൻ്റെയും സംയുക്ത യോഗം ചേര്‍ന്നാണ് കാട്ടു പന്നികളുടെ സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. വനം വകുപ്പിലെ വിദഗ്ദ്ധ സംഘം ചാത്തമംഗലത്തെത്തിയാണ് സാമ്പിള്‍ ശേഖരിക്കുക. രണ്ട് വകുപ്പുകളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി എ കെ ശശിന്ദ്രന്‍ അറിയിച്ചു.
അതേസമയം, നിപ റിപ്പോര്‍ട്ട് ചെയ്ത വീടിൻ്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ആടുകളുടെ സാമ്പിളാണ് ശേഖരിച്ചത്. ശേഖരിച്ച മുഴുവന്‍ ആടുകളുടെ സാമ്പിളും ഭോപ്പാലിലെ സുരക്ഷാ ലാബിലേക്ക് അയക്കും. മൂന്ന് ദിവസത്തിനകം റിസള്‍ട്ട് വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കെ കെ ബേബി പറഞ്ഞു. ആടുകളില്‍ നിന്ന് മനുഷ്യരിലേക്ക് നിപ പകരില്ലെന്നും അദ്ദേഹം അറിയിച്ചു.