KOYILANDY DIARY

The Perfect News Portal

മോദിയുടെ സന്ദർശനം: തൃശൂരിൽ ചരിത്രത്തിലില്ലാത്ത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി എസ് പി ജി തൃശൂരിൽ ഏർപ്പെടുത്തിയത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളും. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി കെട്ടിയടച്ചതും തേക്കിൻ കാട്ടിലെ പൈതൃക സൗന്ദര്യത്തിന്റെ അടയാളമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. മൈതാനത്തെ വൃക്ഷങ്ങൾ മുറിക്കുന്നത് ആചാരലംഘനമാണെന്ന് ആരോപിച്ച് മുൻപ് ഒരിക്കൽ പ്രതിഷേധവുമായി രംഗത്തെത്തിയ സംഘപരിവാർ സംഘടനകൾ ഇപ്പോൾ മൗനം തുടരുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളുമാണ് എസ്പിജി തൃശൂർ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി വടക്കുംനാഥ ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാന വഴി എസ് പി ജി നിർദേശപ്രകാരം കെട്ടിയടച്ചു.പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിന് തേക്കിൻകാട് മൈതാനം വേദിയാകുന്നതിനാലാണ് നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്കുള്ള വഴി കെട്ടിയടച്ചത്.

സ്ത്രീകൾ ഉൾപ്പെടെ ക്ഷേത്രദർശനത്തിന് എത്തിയവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ നേരത്തെ ഇതേ സ്ഥലത്ത് പ്രസംഗിക്കാൻ എത്തിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും വഴികെട്ടിയടച്ചിരുന്നില്ല. കൂടാതെ തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കുന്ന നായ്ക്കനാലിലെ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു.

Advertisements

പതിറ്റാണ്ടുകൾ പഴക്കമുള്ളതും തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളവുമായ വൃക്ഷങ്ങളുടെ ചില്ലകൾ മുറിച്ചു മാറ്റുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.മൈതാനത്തെ വൃക്ഷങ്ങൾ മുറിക്കുന്നത് ആചാരലംഘനമാണെന്ന് ആരോപിച്ച് മുൻപ് ഒരിക്കൽ വിവിധ സംഘപരിവാർ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൃക്ഷ ശിഖരങ്ങൾ ശിവൻ്റെ ജടയാണെന്നും മുറിക്കരുത് എന്നുമൊക്കെയായിരുന്നു ബിജെപി ഉൾപ്പെടെ വിവിധ സംഘടനകളുടെ വാദം.

വർഷങ്ങൾക്കിപ്പുറം അതേ ബിജെപിയുടെ നേതാവ് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനായി എത്തുമ്പോൾ മരങ്ങൾ മുറിക്കുന്ന കാര്യത്തിൽ ബിജെപിയും സംഘപരിവാറും മൗനം തുടരുകയാണ്.ഇതിനിടെ തേക്കിൻകാട് മൈതാനത്തെ കൊക്കർണിപ്പറമ്പിലെ ആനക്കോട്ടയിൽ തളച്ച ദേവസ്വം ബോർഡിന്റെ ആനകളെ മാറ്റണമെന്നും എസ്പിജി നിർദേശിക്കുകയായിരുന്നു. ബിജെപി ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ, 2 ലക്ഷം പേരെ ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം.തൃശ്ശൂരിന് പുറമേ ഒൻപത് ജില്ലകളിൽ നിന്നാണ് നേതൃത്വം വനിതകളെ മൈതാനത്തേക്ക് എത്തിക്കുന്നത്.