മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് കടലിൽ വീണ 15 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: കടലിൽമത്സ്യ ബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് കടലിൽ വീണ 15 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയവിരുന്നുകണ്ടിയിലെ എസ്.പി.എം. ഫൈബർ വഞ്ചിയാണ് ഹാർബറിൽ നിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ വെച്ച് മറിഞ്ഞത്. മത്സ്യ ബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. 15 പേരും കടലിലെക്ക് തെറിച്ചു വീണു.
ഇവരുടെ നിലവിളി കേട്ട് മത്സ്യബന്ധനം നടത്തുകയായിരുന്ന ആലിലക്കണ്ണൻ, ശ്യാമപ്രസാദ് മുഖർജി, അമ്മേ ഭഗവതി, കാളീകൃഷ്ണ തുടങ്ങിയ വഞ്ചികളിലെ തൊഴിലാളികൾ ഇവരെ കടലിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.. വഞ്ചിയും, എഞ്ചിൻ, വല എന്നിവ തകർന്നു. കൂടാതെ മത്സ്യവും നഷ്ടപ്പെട്ടു. ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വി.കെ. സജീവൻ്റെയും, വി.കെ. പ്രജീഷിൻ്റെയും ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. തകർന്ന വഞ്ചി വൈകീട്ടോടെയാണ് കെട്ടിവലിച്ച് കരയ്ക്കടിപ്പിച്ചു.