ബീച്ച് അക്വേറിയത്തിന് ശാപമോക്ഷമാകുന്നു
കോഴിക്കോട്: കാടുകയറി നാലുവര്‍ഷമായി ക്ഷുദ്രജീവികള്‍ താവളമാക്കിയ ബീച്ച് അക്വേറിയത്തിന് ശാപമോക്ഷമാകുന്നു. ഡിസംബര്‍ അവസാനത്തോടെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍. അതിനുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. വര്‍ണ മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന അക്വേറിയം തിരിഞ്ഞ് നോക്കാതായതോടെ കാടുമൂടി കിടക്കുകയായിരുന്നു. ഗെയിറ്റിന്റെ ഭാഗങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ മോഷണം പോവുകയും ടാങ്കുകളും ശുചിമുറികളും ഫര്‍ണിച്ചറുകളും നശിക്കുകയും ചെയ്തു.
സാമൂഹ്യ വിരുദ്ധരും മദ്യപാനികളും വാസകേന്ദ്രമാക്കിയതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര ഭീതി നിറഞ്ഞതായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ പലതവണ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് ബീച്ച് അക്വേറിയം. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. അവധി ദിവസങ്ങളില്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തിയിരുന്നത്. നേരത്തെ ഡി.ടി.പി.സി നേരിട്ട് നടത്തിയിരുന്ന അക്വേറിയം സ്വകാര്യകമ്ബനിയെ ഏല്‍പ്പിച്ചതോടെ കഷ്ടകാലവും തുടങ്ങി.
നഷ്ടത്തിലായതോടെ 2018ല്‍ അക്വേറിയം അടച്ചുപൂട്ടി. ഡി.ടി.പി.സിക്ക് സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നതിന് തടസമായി. 2019 മേയ് മാസത്തില്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും വന്നില്ല. കൊവിഡിന്റെ വരവോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തി. 24 വര്‍ഷം മുമ്ബ് പ്രവര്‍ത്തനമാരംഭിച്ച അക്വേറിയം നേരത്തെയും പലതവണ അടച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ നീണ്ട അടച്ചിടല്‍ ആദ്യമായിരുന്നു.