ബാലികയെ പീഡിപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷൻ വീട് സന്ദർശിച്ചു
കൊയിലാണ്ടി: ഉണ്ണികുളം വള്ളിയോത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പിനായി സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങൾ വീട് സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് നേപ്പാളി കുടുംബത്തിലെ ആറുവയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് വള്ളിയോത്ത് നെല്ലിപ്പറമ്പിൽ രതീഷിനെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തിരുന്നു.
പോലീസ് സ്റ്റേഷനിൽനിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബാലികയെ കഴിഞ്ഞ ദിവസം കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചിരുന്നു. കൂടുതൽ തെളിവെടുപ്പിനായാണ് സംഭവംനടന്ന വാടകവീട് സന്ദർശിച്ചത്.
കമ്മിഷൻഅംഗങ്ങളായ കെ. നസീർ ചാലിയം, ബി. ബബിത ഇവരെ കൂടാതെ ചൈൽഡ് പ്രൊട്ടക്‌ഷൻ ജില്ലാ ഓഫീസർ ടി.എം. അനുരാധ സി.ഡബ്ല്യു.സി. അംഗങ്ങളായ അഡ്വ. സോണി, സ്മിത, ബാലുശ്ശേരി സി.ഐ. ജീവൻജോർജ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ. പ്രമീള, എക്െസെസ്, പഞ്ചായത്ത്, ലേബർവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രദേശവാസികളുമായും സാമൂഹികപ്രവർത്തകരുമായും അംഗങ്ങൾ സംസാരിച്ചു. ഒട്ടുംസുരക്ഷിതമല്ലാത്ത വീട്ടിലാണ് പീഡനത്തിനിരയായ ബാലികയും കുടുംബവും താമസിക്കുന്നതെന്ന് കമ്മിഷൻ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് നടപടികൾ തൃപ്തികരമാണെന്നും കുട്ടിയുടെയും കുടുംബത്തിന്റെയും ഭാഷ പ്രശ്നമായതിനാൽ പരിഭാഷകന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അംഗങ്ങൾ
പറഞ്ഞു. കുടുംബത്തിലെ മറ്റ് കുട്ടികൾക്ക് സംരക്ഷണം ആവശ്യമെങ്കിൽ നൽകാൻ സംവിധാനമൊരുക്കും. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരങ്ങൾ താമസിക്കുന്ന ഉണ്ണികുളം പഞ്ചായത്തിലെ ക്വാറിക്കടുത്ത വീടും കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു.