KOYILANDY DIARY

The Perfect News Portal

ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍

വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65), സ്ഥലമുടമ കുന്നോത്ത് ചാലില്‍ മധുസൂദനന്‍ (62), ചോയിക്കണ്ടി മീത്തല്‍ രവി (48) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 29 കിലോ ചന്ദനം പിടികൂടി. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങത്തെ മലയിലുള്ള ചന്ദനമരമാണ് മുറിച്ചത്. നേരത്തെയും ചന്ദനകേസുകളില്‍ ഉള്‍പെട്ടിട്ടുള്ള രാമനാട്ടുകര സ്വദേശി മുഹമ്മദ് എന്നയാളാണ് ഇതിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദിനെ പിടികിട്ടിയിട്ടില്ല. മുഹമ്മദിന്റെ കൂട്ടാളിയാണ് പിടിയിലായ അബ്ദുള്ള.

 ഇയാളുടെ വീട്ടില്‍ ചന്ദനമരം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വടകര ഡി.വൈ.എസ്.പി.  കെ. സുദര്‍ശനും സംഘവും പരിശോധന നടത്തിയത്. ചന്ദനം വീടിനു പിന്നിലെ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതില്‍ 17 കിലോ ചെത്തി മിനുക്കിയതും 12 കിലോ തോലോടുകൂടിയതുമാണ്. വിപണിയില്‍ കിലോഗ്രാമിന് 13,000 രൂപ വിലയുണ്ട്. പിടിയിലായ രവി മരം മുറിക്കാരനാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി ഫോറസ്റ്റിന് കൈമാറും. സ്വന്തം ഉടമസ്ഥതയിലുള്ള ചന്ദനമരം പോലും സര്‍ക്കാരിനെ അറിയിച്ച്‌ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മുറിച്ചുമാറ്റി മറയൂരിലെത്തിച്ച്‌ ലേലം ചെയ്തശേഷം ലേലത്തുകയുടെ 70 ശതമാനം മാത്രമാണ് ഉടമസ്ഥനു ലഭിക്കുക. സീനിയര്‍ പൊലീസ് ഓഫീസര്‍ ഇ.എം. ബോബന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിറാജ് അയനിക്കാട്, ഇ.കെ. സജീഷ്, കെ.എന്‍. അജേഷ്, ഹേമന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *