കോവിഡ് മൂന്നാം തരംഗ പ്രതിസന്ധി നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവനക്കാരെ നിയമിച്ചു
കോഴിക്കോട്: കോവിഡ് മൂന്നാം തരംഗ പ്രതിസന്ധി നേരിടാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതൽ ജീവനക്കാരെ നിയമിച്ചു. 40 നഴ്സുമാരെയും 40 ക്ലീനിങ് സ്റ്റാഫിനെയും ആറ് ഡാറ്റ എന്‍ട്രി ഓപറേറ്റര്മാരെയുമാണ് നിയമിച്ചത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേരത്തേ കോവിഡ് ബ്രിഗേഡ് വഴി ജോലി ചെയ്തവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. മറ്റുള്ളവരും അഭിമുഖത്തിനെത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖത്തിനായി നിരവധി പേരാണ് എത്തിയത്. മാര്‍ച്ച് 31 വരെ രണ്ട് മാസത്തേക്കാണ് നിയമനം. മെഡിക്കല്‍ കോളജിലും ജില്ല കോവിഡ് ആശുപത്രിയിലും ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയായതോടെയാണ് നിയമന തീരുമാനം. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ജില്ല ഭരണകൂടം പി.എം.എസ്.എസ്.െെവ ഏറ്റെടുത്ത് ജില്ല കോവിഡ് ആശുപത്രിയാക്കിയത്. 10 മെഡിക്കല്‍ ഓഫിസര്‍മാരും 140 സ്റ്റാഫ് നഴ്സുമാരും ഉള്‍പ്പെടെ 639 ജീവനക്കാരെയാണ് നിയമിച്ചത്. കോവിഡ് വ്യാപനത്തിന് അല്പം കുറവ് വന്നതോടെ ഒക്ടോബറില്‍ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും പിന്നീട് ആരെയും നിയമിച്ചതുമില്ല.
ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂട്ടിയത്. തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. മെഡിക്കല്‍ കോളജില്‍ പുതുതായി നിയമിച്ച 70 നോണ്‍ അക്കാദമിക് ജൂനിയര്‍ െറസിഡന്റ് ഡോക്ടര്‍മാരില്‍ 15 പേര് രാജിവെച്ചിരുന്നു. ഇവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് രാജിവെച്ചതെന്നാണ് വിവരം. എന്‍.എച്ച്.എം മുഖേന ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ച 24 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ കോളജിലേക്ക് കഴിഞ്ഞ ദിവസം ജോലിക്കായി മാറ്റിയിരുന്നു. എന്നാല്‍, ഇവരില്‍ ചിലര്‍ ജോലിക്കെത്തിയില്ലെന്നാണ് അറിയുന്നത്. 250 ജീവനക്കാരെ വേണമെന്നാവശ്യപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ വി.ആര്. രാജേന്ദ്രന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ക്കും നേരത്തേ കത്ത് നല്‍കിയിരുന്നു.