KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാഭ്യാസത്തിനും, കൃഷിക്കും, ഭവന നിർമ്മാണത്തിനും മുൻഗണന

കോഴിക്കോട്: ഭവനനിര്‍മാണത്തിനും കൃഷിയ്ക്കും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്. സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുസരിച്ച്‌ ഭവന പദ്ധതിയ്ക്ക് 12.76 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. തരിശുരഹിത ജില്ലയെന്ന ലക്ഷ്യപ്രാപ്തിക്കായി കാര്‍ഷിക മേഖലയില്‍ 4.68 കോടി രൂപ ചെലവിടും. നെല്‍കൃഷിയുടെ വ്യാപനം, ജൈവപച്ചക്കറി, ഇടവിള കൃഷി എന്നിവയുടെ പ്രോത്സാഹനം എന്നിവയ്ക്കായി പദ്ധതി വിഹിതം ചെലവിടും.

ട്രാക്ടര്‍ ഉള്‍പ്പെടെ കാര്‍ഷികോപകരണങ്ങള്‍ കര്‍ഷകര്‍ക്കായി ഉറപ്പുവരുത്തും. വി.സി.ബികള്‍ സ്ഥാപിച്ചു കൃഷിക്കുപയുക്തമാക്കും. മൃഗസംരക്ഷണ പദ്ധതിവഴി കൂടുതല്‍ ഉത്പാദനത്തിനായി 2.98 കോടി രൂപ ചെലവഴിക്കും. ക്ഷീരഗ്രാമം, മുട്ടഗ്രാമം എന്നിവയ്ക്കും മില്‍ക്ക് ഇന്‍സന്റീവിനും പദ്ധതിയില്‍ തുക വിനിയോഗിക്കും. ഗ്രാമീണമേഖലയില്‍ ഉത്പാദനവും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുകയാണ് മൃഗസംരക്ഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മത്സ്യമേഖലക്കായി 3.08 കോടി രൂപ ചെലവഴിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് വല നല്‍കല്‍, ഉള്‍നാടന്‍ മത്സ്യക്കൃഷി എന്നിവയാണ് ചെലവിനങ്ങള്‍. താമരശ്ശേരി ചുരം വൈദ്യുതീകരിക്കാന്‍ സൗരോര്‍ജ്ജപദ്ധതി ഈ വര്‍ഷം നടപ്പാക്കും. ഹരിതകേരളം ജലസംരക്ഷണ പദ്ധതിയില്‍ 4.85 കോടി രൂപ വിനിയോഗിക്കും. കുറ്റ്യാടിപ്പുഴ ജലസംരക്ഷണം, രാമന്‍പുഴ-മഞ്ഞപ്പുഴ ജലസംരക്ഷണം, മാമ്ബുഴ നവീകരണം, പൂനൂര്‍ പുഴ നവീകരണം, പൂളേങ്കര ചാലി (ഒളവണ്ണ), കല്ലൂര്‍ വി.

Advertisements

സി.ബി., ചെക്യാട് വി.സി.ബി, കൊന്തളത്ത്താഴം വി.സി.ബി, വടക്കുമ്ബാട് വി.സി.ബി., പുഞ്ചപ്പാടം വി.സി.ബി., ചാരംകൈ വി.സി.ബി, പെരുവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍, പള്ളിക്കല്‍ കുപ്പാട്ടില്‍പാടം പള്ളിക്കല്‍-പെരുവയല്‍-ചാലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ എന്നിവയാണ് ജലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിതകേരളം ശുചിത്വപദ്ധതിയ്ക്കായി 4.85 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് വനവത്കരണ പദ്ധതി നടപ്പാക്കും. മരുതോങ്കര എം.ആര്‍.എഫ്, വനിതാ കംഫര്‍ട്ട് സ്റ്റേഷന്‍, ബാലുശ്ശേരി ശ്മശാനം, ചേമഞ്ചേരി ശ്മശാനം, കുഴിമ്ബാട്ട് ശ്മശാനം, പൂവാലോറക്കു്ന്ന ശ്മശാനം, മാക്കുന്ന് ശ്മശാനം എന്നിവയ്ക്കും തുക വിനിയോഗിക്കും.

വിദ്യാലയ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുതിനായി 6.67 കോടി രൂപയാണ് ചെലവിടുക. എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി, വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കുക. അന്താരാഷ്ട്ര കയാക്കിംഗ് മത്സരം സംഘടിപ്പിക്കും. നാടകോത്സവം, നാടന്‍ കലോത്സവം, സാംസ്‌കാരികോത്സവം തുടങ്ങിയ പരിപാടികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. വനിതാക്ഷേമത്തിനായി 5.77 കോടി രൂപയാണ് ചെലവിടുക. വില്യാപ്പള്ളിയിലും കുന്നുമ്മലും രണ്ടു വനിതാ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കും. കുറ്റ്യാടിയിലും കായണ്ണയിലും രണ്ട് വനിതാ മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ സ്ഥാപിക്കും. വനിതകള്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം നല്‍കും. കുടുംബശ്രീ വനിത തീയേറ്റര്‍ ഒരുക്കും. ഒളവണ്ണ, കടലുണ്ടി കയര്‍ സൊസൈറ്റികള്‍ക്കു വര്‍ക്ക് ഷെഡ് നിര്‍മ്മിക്കാനും തുക നീക്കി വെച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്കു സ്‌കൂള്‍ വഴി കരാട്ടെ പരിശിലനം നല്‍കും. സ്‌കൂളുകള്‍ക്കു ബാന്‍ഡ് സെറ്റ് നല്‍കാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ആരോഗ്യമേഖലയില്‍ 2.67 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. സ്‌നേഹസ്പര്‍ശം പദ്ധതിക്കു ധനസഹായം നല്‍കും. ജില്ലാ ആശുപത്രി വടകര, ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. വടകര ജില്ലാ ആശുപത്രിയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കും. മാനസികരോഗികള്‍ക്കു മരുന്ന് ഉറപ്പാക്കും. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 2.69 കോടിയുടെ പദ്ധതി പ്രാവര്‍ത്തികമാക്കും.

ഭിന്നശേഷിക്കാര്‍ക്കു സ്‌കോളര്‍ഷിപ്പ്, മുച്ചക്ര വാഹനം എന്നിവ നല്‍കും. ശ്രദ്ധാഭവന്‍, വയോജനകെട്ടിടം 1.45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു തൊഴില്‍പരിശീലനം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. 139.5444 കോടി രൂപ വരവും 134.8701 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *