KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി ജലസേചന പദ്ധതി: പ്രധാന കനാല്‍ പൂര്‍ണ്ണമായി തുറന്നു

പേരാമ്പ്ര: കുറ്റ്യാടി ഡാമിന്റെ ചോര്‍ച്ച തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഭൂമിക്കടിയിലൂടെയുള്ള ചോര്‍ച്ചയാണ് വിനയായത്. ഗുരുതര ചോര്‍ച്ച കാരണം മൂന്നു ദിവസം മുമ്പ്‌ അടച്ചിട്ട പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാല്‍ പൂര്‍ണ്ണമായി തുറന്നു ജലമൊഴുക്കി. അണക്കെട്ടിനു തൊട്ടുതാഴെ പ്രധാന കനാലിന്റെ വലതുഭാഗത്ത് ഭിത്തിക്കടിയിലാണു ചോര്‍ച്ചയുണ്ടായത്.

വന്‍ തോതില്‍ വെള്ളം ഭൂമിക്കടിയിലൂടെ പുഴയിലേക്കു പ്രവഹിക്കുകയായിരുന്നു. ഡാമിന്റെ സ്പില്‍വേയുടെ അറ്റകുറ്റപ്പണികള്‍ നടത്താനൊരുങ്ങവെയാണു കനാല്‍ ഭാഗത്തു ചോര്‍ച്ചയുണ്ടായത്. സ്പില്‍വേയുടെ അടിയില്‍ റിസര്‍വോയറില്‍ നിന്നു വെള്ളം വന്നു പതിക്കുന്ന ഭാഗം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും ഒപ്പമുണ്ട്. ചുറ്റുമുള്ള വെള്ളം മോട്ടോര്‍വെച്ചു വറ്റിച്ചാല്‍ മാത്രമേ പണി ആരംഭിക്കാനാവുകയുള്ളു. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെയാണു കനാലില്‍ ചോര്‍ച്ചയുണ്ടായത്. ഈ വെള്ളമെത്തുന്നതും സ്പില്‍വേയുടെ അടിഭാഗം തടാകത്തിലേക്കാണ്.വിള്ളല്‍ കാണപ്പെട്ട കനാല്‍ ഭാഗങ്ങള്‍ സിമന്റ് തേച്ച്‌ ശനിയാഴ്ചഅടച്ചു.

ഞായറാഴ്ച വൈകീട്ടോടെ ഭാഗികമായി ജലം തുറന്നുവിട്ടു. അതേസമയം ഡാമില്‍ നിന്നു ഭൂമിക്കടിയിലൂടെയുള്ള ജലച്ചോര്‍ച്ച അതി രൂക്ഷമായിരിക്കുകയാണെന്ന് പരാതി ഉയര്‍ന്നു . ഈ ജലം എത്തിച്ചേരുന്നതും ഡാം സ്പില്‍വേക്കടിയിലേക്കാണ്. ഇവിടെ നടത്തേണ്ട അറ്റകുറ്റപ്പണിക്കായി ഈ ജലം പ്രത്യേക പാത്തിയുണ്ടാക്കി പുറത്തേക്കൊഴുക്കുന്ന സംവിധാനത്തിന്റെ നിര്‍മ്മാണവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *