കണ്ണൂർ കൊലപാതകം രണ്ട് ബി. ജെ. പി. പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ > കണ്ണൂർ വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ കൊലപെടുത്തിയ സംഭവത്തിൽ രണ്ട് ബിജെപി-ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ആർഎസ്‌എസ് കാര്യാലയത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയതത്. കൂത്തുപറമ്ബ് പാതിരിയോട് സ്വദേശികളായ രൂപേഷ് , രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഏഴംഗസംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നവരാത്രി ആഘോഷങ്ങൾക്കിടെ മോഹനൻ ജോലി ചെയ്യുന്ന കള്ളുഷാപ്പിലിട്ടാണ് ആർഎസ്‌എസ്സുകാര്‍ കെ മോഹനനെ വെട്ടിനുറുക്കിയത്. ഷാപ്പിൽ ജോലിയെടുക്കുകയായിരുന്ന മോഹനനെ വാഗണറിലെത്തിയ സായുധ സംഘം വടിവാൾകൊണ്ട് തലങ്ങും വിലങ്ങും വെട്ടി. സഹതൊഴിലാളി ദിനേശനെ തള്ളി നിലത്തിട്ടശേഷമാണ് വെട്ടിയത്. തടയാൻ ശ്രമിച്ച മറ്റൊരു തൊഴിലാളി അശോകനേയും വെട്ടിയിരുന്നു. 32 വെട്ടുകളാണ് മോഹനന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.