KOYILANDY DIARY

The Perfect News Portal

ഓര്‍ക്കാട്ടേരിയില്‍ തകര്‍ക്കപ്പെട്ട കടകളും വീടുകളും വി.എം.സുധീരന്‍ സന്ദര്‍ശനം നടത്തി

വടകര: എതിര്‍പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സിപിഎം അക്രമം നടന്ന ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐക്കാരുടെ തകര്‍ക്കപ്പെട്ട കടകളും വീടുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓര്‍ക്കാട്ടേരിയിലുണ്ടായത് ഏകപക്ഷീയമായ അക്രമമാണ്. കണ്ണൂരിലും കേരളത്തില്‍ ആകമാനവും സിപിഎം നടത്തിവരുന്നത് ഇതേ രീതിയാണ്. സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സിപിഎമ്മിന് എന്താണ് അവകാശമെന്നും സുധീരന്‍ ചോദിച്ചു. സിപിഎമ്മിന് തീര്‍ത്തും ഫാസിസ്റ്റ് മുഖമായിമാറി. തകര്‍ക്കപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും ഇതുവരെ ജില്ലാഭരണകൂടമോ റവന്യു വകുപ്പോ എത്തി നഷ്ടം കണക്കാക്കിയിട്ടില്ല.

ആര്‍എംപി നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമക്കേസില്‍പെടുത്തി ജയിലിലടച്ച പൊലിസ് സംവിധാനം ഇന്നേവരെ ഒരു സിപിഎം പ്രവര്‍ത്തകനെപോലും അറസ്റ്റ്ചെയ്തിട്ടില്ല. പൊലിസ് ഇത്തരത്തില്‍ പെരുമാറിയാല്‍ എങ്ങിനെ സാധാരണക്കാരന് നീതിലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. നാദാപുരത്ത് മുന്‍പ് കൊള്ളയും അക്രമവും നടന്നപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതുപോലെ അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Advertisements

ആര്‍എംപി പ്രവര്‍ത്തകരായ എടക്കുടി രാധാകൃഷ്ണന്റെ കടയും ഒ.കെ ചന്ദ്രന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, അഡ്വ. കെ പ്രവീണ്‍കുമാര്‍, പുറന്തോടത്ത് സുകുമാരന്‍, ക്രസന്റ് അബ്ദുള്ള എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *