വയോധികയോടുള്ള ചേമഞ്ചേരി പഞ്ചായത്തിൻ്റെ പ്രതികാര നടപടി അവസാനിപ്പിക്കുക : യുവമോർച്ച
കൊയിലാണ്ടി : ക്ഷേമപെൻഷൻ തട്ടിയെടുത്തെന്ന ആരോപണവിധേയനായ സിപിഎം നേതാവിനെതിരെ പരാതി നൽകിയ വയോധികയോടുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഒറവങ്കര സെലീന എന്ന വയോധികയുടെ സിസംബറിൽ വിതരണം ചെയ്ത ആഗസ്റ്റ്, സെപ്തംബർ മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നാണ് ആരോപണം. പഞ്ചായത്ത് സെക്രട്ടറിയ്ക്കും കൊയിലാണ്ടി പോലീസിലും ജില്ല കളക്ടർക്കും പരാതി നൽകിയെങ്കിലും ഇപ്പോൾ പെൻഷൻ റദ്ദാക്കുകയുമാണുണ്ടായത്.
പെൻഷൻ റദ്ദ് ചെയ്തതിന് അധികൃതർ നൽകുന്ന വിശദീകരണം പരാതിക്കാരിയായ വയോധിക കേരളത്തിൽ സ്ഥിരതാമസക്കാരിയല്ലെന്നും അവർക്ക് പരിധിയിൽക്കൂടുതൽ വരുമാനമുണ്ടെന്നുമാണ്. സെലീന എന്ന വ്യക്തിയുടെ പെൻഷൻ്റെ അർഹത പെൻഷൻ അനുവദിച്ച സമയത്ത് പഞ്ചായത്ത് എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.