പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും തനിക്ക് തന്റെ കാര്യം നോക്കാൻ അറിയാമെന്നും ഗവർണർ
തേഞ്ഞിപ്പലം: പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും തനിക്ക് തന്റെ കാര്യം നോക്കാൻ അറിയാമെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. തിങ്കളാഴ്ച പകൽ പതിനൊന്നരയോടെയാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഗവർണർ ഗസ്റ്റ് ഹൗസ് വിട്ട് പുറത്തിറങ്ങിയത്. ഇന്നു വൈകിട്ട് നാലിനാണ് അദ്ദേഹം പങ്കെടുക്കേണ്ട പരിപാടി.
ഷെഡ്യൂൾ അനുസരിച്ച് 3.50ന് മാത്രമാണ് ഗവർണർ പുറത്തിറങ്ങേണ്ടത്. എന്നാൽ പ്രകോപനം സൃഷ്ടിക്കുക ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗവർണർ നീക്കം. ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ഗവർണർ റോഡിൽ വണ്ടി നിർത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയ്ക്കും എസ്എഫ്ഐയ്ക്കുമെതിരെ രൂക്ഷവിമർശനം തന്നെ ഗവർണർ തുടർന്നു. മുഖ്യമന്ത്രി പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന വിമർശനമാണ് ഗവർണർ ഉയർത്തിയത്. പ്രതിഷേധക്കാർ തനിക്കരികിലേക്ക് വരട്ടെയെന്നും തനിക്കാരേയും പേടിയില്ലെന്നും ഗവർണർ പറഞ്ഞു.