കൊയിലാണ്ടിയിൽ സ്വകാര്യ ബസിൻ്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവർ ആക്രമിച്ചു
കൊയിലാണ്ടിയിൽ സ്വകാര്യ ബസിൻ്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവർ ആക്രമിച്ചു. ഇന്നലെ വൈകീട്ട് കൊല്ലം ആനക്കുളത്ത് വെച്ച് കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്ക്
പോകുകയായിരുന്ന ‘അയ്യപ്പൻ’ എന്ന ബസിൽ വെച്ചാണ് സംഭവം. പുളിയഞ്ചേരി സ്വദേശികളായ രാജൻ (53), എം.കെ.രവി(49) എന്നിവർക്കാണ് മർദ്ദനമേറ്റത്. തുടർന്ന് തല പൊട്ടിയ രാജനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരിയിൽ നിന്ന് വരികയായിരുന്ന ഇവർ ആനക്കുളത്ത് ബസ് ഇറങ്ങിയപ്പോൾ അമിതവേഗത്തെ കുറിച്ച് ഡ്രൈവറോട് ചോദിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ഡ്രൈവർ തന്നെ ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നെന്ന് രാജൻ പറഞ്ഞു.
അമിത വേഗം കാരണം നന്തിയിൽ വെച്ച് പൂനൂർ സ്വദേശി വിബീഷിന് വീണു കാലിൻ്റെ മുട്ടിന് പരുക്കേറ്റിരുന്നു. ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറോട് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതായി പൊലീസ് പറഞ്ഞു.