KOYILANDY DIARY

The Perfect News Portal

പ്ലസ് വണിന് 97 താൽക്കാലിക ബാച്ചുകൾക്ക് അനുമതി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വണിന് 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവ​ദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുന്നതിനായാണ് ബാച്ചുകൾ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ബാച്ചുകൾ അനുവദിക്കുന്നത്. 97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. സർക്കാർ സ്‌കൂളുകളിൽ 12 സയൻസ് ബാച്ചുകളും 35 ഹ്യുമാനിറ്റീസ് ബാച്ചുകളും, 10 സയൻസ്ബാച്ചുകളുമാണ് അനുവദിച്ചത്. എയ്ഡഡ് സ്‌കൂളുകളിൽ 5 സയൻസ് ബാച്ചുകളും 17  ഹ്യൂമാനിറ്റീസ് ബാച്ചുകളും 18 കോമേഴ്‌സ് ബാച്ചുകളുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

Advertisements

 
ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്ന്14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതിൽ 12 സയൻസ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടുന്നു. പ്രവേശനത്തിന് മുമ്പ് തന്നെ  തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ സീറ്റുകൾ അനുവദിച്ചിരുന്നു. വീണ്ടും എല്ലാ സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റുകളും ആവശ്യപ്പെടുന്ന സ്കൂളുകളിൽ 10 ശതമാനവും സീറ്റുകൾ അനുവദിച്ചിരുന്നു.

നിലവിൽ 97 അധിക ബാച്ചുകൾ കൂടി മലബാർ മേഖലയി‍ൽ അനുവദിച്ചിട്ടുണ്ട്. പാലക്കാട് – 4, കോഴിക്കോട് – 11, മലപ്പുറം – 53, വയനാട് – 4, കണ്ണൂർ – 10 കാസർകോട് – 15 എന്നിങ്ങളെയാണ് പുതുതായി അനുവദിച്ച ബാച്ചുകൾ. ഇതിൽ 17 സയൻസ് ബാച്ചുകളും 52 ഹ്യുമാനിറ്റീസ് ബാച്ചുകളും 28 കൊമേഴ്സ് ബാച്ചുകളും ഉൾപ്പെടുന്നു. ഇതോടെ മലബാർ മേഖലയി‍ൽ ആകെ അനുവദിക്കപ്പെട്ട ബാച്ചുകളുടെ എണ്ണം 111 ആയി.

Advertisements

97 അധികബാച്ചുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളുടെ വർധനവാണ് ഉണ്ടാകുന്നത്. ഇതുവരെയുള്ള മാർജിനൽ സീറ്റ് വർധനവ്, അധിക താത്കാലിക ബാച്ച് എന്നിവകളിലൂടെ സർക്കാർ സ്‌കൂളുകളിൽ 37,685 കുട്ടികളുടെയും എയ്ഡഡ് സ്‌കൂളുകളിൽ 28,787 സീറ്റുകളുടെയും വർധനവ് ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

 

ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാം വർഷ ഏകജാലക പ്രവേശന നടപടികൾ ജൂൺ 2 മുതലാണ് ആരംഭിച്ചത്. നാല് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയേഴ് (4,60,147) പേരാണ് അപേക്ഷിച്ചത്. ആകെ ഗവൺമെന്റ് – എയിഡഡ് മെറിറ്റ് സീറ്റുകളുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ് (3,70,590). വൊക്കേഷണൽ ഹയർ സെക്കണ്ടറി മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) . അൺ എയിഡഡ് അമ്പത്തി നാലായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച് (54,585). അങ്ങനെ ആകെ സീറ്റുകൾ നാല് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി ഇരുപത്തിയഞ്ച് (4,58,025).

 

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ, മെറിറ്റ് ക്വാട്ടയിൽ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തി നാല് (2,92,624) പേരും
സ്‌പോർട്‌സ് ക്വാട്ടയിൽ മൂവായിരത്തി തൊള്ളായിരത്തി മുപ്പത്  (3,930) പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി അൻപത്തി നാല്  (33,854) പേരും അൺ-എയിഡഡ് ക്വാട്ടയിൽ ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച്  (25,585) പേരും ഉൾപ്പടെ ആകെ മൂന്ന് ലക്ഷത്തി എഴുപത്താറായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഏഴ്  (3,76,597) പേർ മാത്രം ഹയർ സെക്കണ്ടറിയിൽ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു.

 

വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഇരുപത്തി ഏഴായിരത്തി ഒരു നൂറ്റി മുപ്പത്തി നാല്  (27,134) പേരും പ്രവേശനം നേടുകയുണ്ടായി. ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ നാല് ലക്ഷത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി ഒന്ന്  (4,03,731) വിദ്യാർത്ഥികളാണ്.