ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ; യൂട്യൂബർമാർക്കെതിരെ കേസെടുത്തു
ദിലീപ് – തമന്ന നായിക നായകന്മാരായി എത്തിയ ചിത്രമായ ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബർമാർക്കെതിരെ കേസെടുത്തു. അന്വേഷണം നടത്താന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കി. പൂന്തുറ പൊലീസിനോട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ 23നാണ് ചിത്രം റിലീസായത്. രാവിലെ 11.30നായിരുന്നു ഫസ്റ്റ് ഷോ.
റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യു ഇടുകയും 3 ദിവസം കൊണ്ട് 27 ലക്ഷം പേര്‍ ആ റിവ്യൂ കാണുകയും ചെയ്തു. സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സിനിമാ നിര്‍മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു. യൂട്യൂബ് വ്ലോഗര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നിവരാണ് കേസിലെ പ്രതികള്‍.