KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്.

സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്. അതേസമയം, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വാഹന റാലിയോടെ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തി പത്രിക നല്‍കും. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രിക സമ്മര്‍പ്പണം.

പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളാണ് കെട്ടിയ്ക്കാനുള്ള തുക നല്‍കുന്നത്. 5000ലധികം പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയും യുഡിഎഫ് ഒരുക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രചരണവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ടാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. ഇന്നലെയോട് യുഡിഎഫിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

Advertisements

ഉപതിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി മാറിയ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വിഷയത്തില്‍ ക്ലൈമാക്‌സ് ഇന്നറിയാം. അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അടുത്ത നിമിഷം യുഡിഎഫ് അസോസിയേറ്റ് അംഗമാക്കാം എന്ന യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിവി അന്‍വറിനെ ഇന്നലെ രാത്രി അറിയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഘടകകക്ഷി ആക്കണം എന്ന നിലപാടിലാണ് പി വി അന്‍വര്‍ ഉള്ളത്.

.

രാത്രിയിലും അവസാന വട്ട സമവായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. യുഡിഎഫുമായി സഹകരിക്കുമോ അതോ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകുമോ എന്ന് പ്രഖ്യാപിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് എത്തിയതോടെ അന്‍വറിന്റെ തീരുമാനം യുഡിഎഫിന് നിര്‍ണായകമാണ്.

Share news
error: Content is protected !!