പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്ര ആരംഭിക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്ര പാക്കേജിന് തുടക്കമാകുന്നു. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽനിന്നായി സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഈടാക്കുക.
ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനന ഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും.
തിരുവനന്തപുരം, എറണാകുളം ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് ടൂർ പാക്കേജ് ഡിസംബർ ഒന്നിന് ആരംഭിക്കും. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. ദീർഘനാളായി ഇത്തരമൊരു പദ്ധതിക്കായി കെഎസ്ആർടിസി ശ്രമിക്കുന്നു. വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ വന്ന കാലതാമസമാണ് പദ്ധതി തുടങ്ങാൻ വൈകിയത്. നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഇതിന് മാറ്റമുണ്ടാകില്ല. വിശദവിവരത്തിന് 9495752710, 9995332599 എന്ന നമ്പറിൽ വിളിക്കാം.