കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണം; പി.ടി.എ.പ്രസിഡണ്ട് ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ സഹായത്തോടെ പി.ടി.എ.പ്രസിഡണ്ട് ഹൈക്കോടതിയിൽ പെറ്റീഷൻ ഫയലിൽ ചെയ്തത്. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, കൊയിലാണ്ടി നഗരസഭ എന്നിവർക്ക് നോട്ടീസയക്കുകയും ചെയ്തു.
അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം ഹൈസ്കൂളിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും മനുഷ്യചങ്ങല തീർത്തിരുന്നു. തുടർന്ന് സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിപുലമായ യോഗം ചേർന്ന് ജനകീയ കമ്മിറ്റി രൂപീകരിക്കുകയും, അഡ്വ. സുനിൽ മോഹൻ, ചെയർമാനായും, യു കെ ചന്ദ്രൻ കൺവീനറായും മൈതാനം വിട്ടുകിട്ടാനായുള്ള പ്രവർത്തനം നടത്തികൊണ്ടിരിക്കുകയുമാണ്. 1989 ലാണ് റവന്യൂ വകുപ്പ് സ്പോർട്സ് – കൗൺസിലിന് മൈതാനം പാട്ട വ്യവസ്ഥയിൽ കൈമാറുന്നത്.
തുടർന്ന് സ്റ്റേഡിയം പണിയുകയും ചെയ്യുകയായിരുന്നു. ഇതൊടൊപ്പം കടമുറികളാക്കി വൻതോതിൽ വരുമാനവും സ്പോർട്സ് കൗൺസിലിനു ലഭിക്കുകയും ചെയ്തെങ്കിലും, ഗ്രൗണ്ടിൽ കായിക താരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായില്ല. ഇപ്പോൾ പാട്ട കാലാവധി കഴിഞ്ഞ മാസം 17 ന് അവസാനിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭവുമായി നാട്ടുകാരും, പി.ടി.എ.യും രംഗത്തിറങ്ങിയത്. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ അഭിഭാഷകരും മൈതാനം സ്കൂളിനു തിരിച്ചു കിട്ടാനുള്ള പ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്.