കെ. എം. രാജീവൻ്റെ രാജിക്കത്ത് വിവാദം ” മോഡൽ ” രാജിക്കത്ത് ഉണ്ടാക്കിക്കളിച്ചതെന്ന് മറുപടി
പടല പിണക്കം, കാവി വൽക്കരണം, രാജി പിൻവലിച്ചു.. വ്യാപാരി നേതാവ് കെ. എം. രാജീവൻ്റെ രാജിക്കത്ത് വിവാദം ” കത്തിൻ്റെ മോഡൽ ” തയ്യാറാക്കിയതെന്ന് വിചിത്ര വാദവുമായി സംഘടന. രാജീവൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതുമായി ബന്ധപ്പെട്ട് സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കി ഒപ്പ് വെച്ച കത്തും വാർത്തയും കൊയിലാണ്ടി ഡയറി ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇത് വ്യാപാര സമൂഹത്തിൻ്റെ ഇടയിൽ വലിയ ചർച്ചയാകുകയായിരുന്നു. ഇതേ തുടർന്ന് ഈ വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തരമായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മാധ്യമങ്ങൾക്ക് കൊടുക്കാൻ പത്രക്കുറിപ്പിറക്കി അപഹാസ്യമായത്.
- വ്യാപാരി വ്യവസായി സമിതിയിൽ ചേരാനുള്ള ശ്രമം പരാജയപ്പെട്ടു
- ഒടുവിൽ രാജിക്കത്ത് പിൻവലിച്ചു
ഇപ്പോൾ കെ. എം. രാജീവൻ രാജിക്കത്ത് പിൻവലിച്ചിരിക്കുകയാണ്. കാരണം രാജിവെച്ച ഉടനെ മറ്റൊരു സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ കൊയിലാണ്ടിയിലെ നേതാക്കളുമായി സംസാരിച്ച് ജനറൽ സെക്രട്ടറി സ്ഥാനം ലഭ്യമാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ ഉപയോഗപ്പെടുത്തി വലിയ ശ്രമം നടത്തിയിരുന്നു. അത് പരാചയപ്പെട്ടതോടെയാണ് വീണ്ടും മാതൃ സംഘടനയിലേക്ക് ചേക്കാറാൻ തീരുമാനിച്ചത്.
കത്ത് കൊടുത്തത് സമ്മതിച്ചു. അത് വ്യാജമെന്ന് പറയാൻ യോഗത്തിൽ ധാരണ
കത്ത് വ്യാജമാണെന്നാണ് യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് കൊടുത്ത കുറിപ്പിൽ നേതാക്കൾ പറയുന്നത്. കൊയിലാണ്ടി ഡയറി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും, കൂടാതെ കൊയിലാണ്ടിയിലെ വ്യാപാര സമൂഹത്തിലെ നേതാക്കളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയിൽ വിറളിപൂണ്ട മൂലധന ശക്തികളുടെ നിക്ഷിപ്ത താൽപ്പര്യവും ഇതിന് പിന്നിലുണ്ടെന്ന് ഇവർ കുറിപ്പിലൂടെ പറയുന്നു. എന്നാൽ കത്തെഴുതിയാതായി സമ്മതിച്ചതായും മറ്റൊരു ഭാരവാഹി കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. ഇങ്ങനെ പുറത്ത് പറയാനാണ് തീരുമാനിച്ചത്.
- പത്ര കുറിപ്പിൽ പറയുന്നത് ഇങ്ങനെ
ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസക്ക് ഇങ്ങനെ പോരെ എന്ന് ചോദിച്ച് രാജീവൻ മോഡൽ രാജിക്കത്ത് അയച്ച് കൊടുകയായിരുന്നെന്നും അത് ചോർന്നതാണെന്നുമാണ് ഇന്ന് യോഗം ചേർന്ന് ഇക്കൂട്ടർ മാധ്യമങ്ങൾക്ക് കൊടുത്ത കുറിപ്പിൽ പറയുന്നത്. എന്നാൽ ലോകത്ത് ഒരിടത്തും ഇല്ലത്തതാണ് ഇത്തരത്തിലുള്ള ന്യായീകരണം. മോഡൽ രാജിക്കത്ത് അയച്ച് കൊടുത്തിട്ട് അതിന് മേൽ ഘടകത്തിൽ നിന്ന് അംഗീകാരംവാങ്ങി വീണ്ടും സംഘടനക്ക് രാജി സമർപ്പിക്കുന്ന ലോകത്തെ ആദ്യ സംഘടനയായാണ് കൊയിലാണ്ടിയിലെ KVVES എന്നാണ് കൊയിലാണ്ടി ഡയറിക്ക് പറയാനുള്ളത്.
- കത്ത് വ്യജാമാണെങ്കിൽ വെല്ലുവിളിക്കുന്നു
ഇതോടെ ഈ കത്തിൻ്റെ ഒറിജിനൽ ഒരിക്കൽകൂടി പ്രസിദ്ധീകരിക്കാൻ ഞങ്ങൾ നിർബന്ധിതമായിരിക്കുകയാണ്. കത്ത് വ്യാജമാണെങ്കിൽ കെ. എം. രാജീവൻ എന്ന വ്യാപാരി നേതാവിനെയും സംഘടനയെയും ഒരു മാധ്യമ സ്ഥാപനം എന്ന നിലക്ക് കൊയിലാണ്ടി ഡയറി വെല്ലുവിളിക്കുകയാണ്. ജനറൽ സെക്രട്ടറിയുടെയും പ്രസിഡണ്ടിൻ്റെയും വാട്സാപ്പ് നമ്പറുള്ള ഫോൺ ശാസ്ത്രീയ പരിശോധന നടത്താൻ തയ്യാറുണ്ടോ ?. കഴിഞ്ഞ 10 വർഷമായി കൊയിലാണ്ടിയിൽ മാധ്യമരംഗത്ത് നിലയുറപ്പിച്ച് സത്യസന്ധമായ വാർത്ത പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അംഗീകാരം വാങ്ങാൻ സാധിച്ചിട്ടുള്ള മാധ്യമ സ്ഥാപനമാണ് ഡയറി. ഭയമില്ലാതെ നേരൊടെ വസ്തുതകൾ തുറന്നുകാട്ടി ഈ നാടിൻ്റെ കരുതലായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് കൊയിലാണ്ടിയിലെ ജനങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
- രാജിയിലേക്ക് കലാശിച്ചത്
സേവാഭാരതിയുടെ കൊയിലാണ്ടിയിലെ രക്ഷാധികാരിയായ ഇദ്ധേഹം സമീപ കാലത്ത് സംഘടനയെ കാവിവൽക്കരിക്കാനുള്ള ശ്രമം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുകയുണ്ടായി. അത് സംഘടനക്കകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാക്കുകയും ചെയ്തു. കൂടാതെ നേതാക്കൾ തമ്മിലുള്ള പടലപിണക്കവും അസ്വാരസ്യം അതിരുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലത്ത് ആരംഭിച്ച ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ കെ.എം. രാജീവൻ സംഘടനയുടെ മറ്റ് ഭാരവാഹികളെ അറിയിക്കാതെ പങ്കെടുത്തതിന് ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അതും പെട്ടന്നുള്ള രാജിക്ക് കാരണമാകുകയായിരുന്നു. അതല്ലെന്ന് പറയാൻ സംഘടനയുടെ മറ്റ് പ്രവർത്തകർക്കും സാധിക്കുകയില്ല.