കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്ത് 12 കസ്‌റ്റംസ് ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം
കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്ത് പിടികൂടിയ കേസിൽ 12 കസ്‌റ്റംസ് ജീവനക്കാരടക്കം 30 പ്രതികൾക്കെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
വൻതുക കൈക്കൂലി വാങ്ങി കസ്‌റ്റംസ് തീരുവ ചുമത്താതെ വിദേശ കറൻസി, മദ്യം, വിദേശ ഉൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ബാഗേജുകൾ കള്ളക്കടത്തുകാർക്ക് വിട്ടുനൽകിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച മൊഴികളും ഇതിൻ്റെ തെളിവുകളാണ്.
കസ്‌റ്റംസ് സൂപ്രണ്ടുമാരായ കെ. എം. ജോസ്, ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്ങ്, എസ്. ആശ, ഇൻസ്‌പെക്ടർമാരായ കെ. യാസർ അറാഫത്ത്, നരേഷ്, സുധീർകുമാർ, മിനിമോൾ, സഞ്‌ജീവ് കുമാർ, യോഗേഷ്, ഹെഡ് ഹവിൽദാർമാരായ സി. അശോകൻ, പി. എം. ഫ്രാൻസിസ്, വിമാനത്താവള ജീവനക്കാരൻ കെ. മണി എന്നിവർക്കെതിരെയും ഇതിനു പുറമെ കാസർകോട് സ്വദേശികളായ 17 കള്ളക്കടത്തുകാർക്കെതിരെയുമാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഇൻസ്‌പെക്ടർ എൻ. ആർ. സുരേഷ് കുറ്റപത്രം സമർപ്പിച്ചത്.
2021 ജനുവരി 12 ന് സി.ബി.ഐ യും ഡി.ആർ.ഐ യും സംയുക്തമായാണ് 70.08 ലക്ഷം രൂപയുടെ കള്ളക്കടത്ത് പിടിച്ചത്. ഒപ്പം 2.86 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുടെ കള്ളക്കടത്തു സാധനങ്ങളും കസ്‌റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുത്തിരുന്നു.