KOYILANDY DIARY

The Perfect News Portal

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

ന്യൂഡൽഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് പുതിയ ചട്ടത്തിൽ നിർദേശമുണ്ട്. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതാവും പരിഗണിക്കപ്പെടുകയെന്നും ചട്ടക്കൂടില്‍ പറയുന്നു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും.

ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ വിദ്യാർത്ഥികൾ നിർബന്ധമായും രണ്ട് ഭാഷകൾ പഠിച്ചിരിക്കണമെന്നും അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയത്തിലുള്ള ധാരണയെ അളക്കുന്നതായിരിക്കണം പൊതുപരീക്ഷയെന്നും 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

 

ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് സ്ട്രീമുകള്‍ മാത്രമല്ലാതെ കൂടുതൽ ഓപ്ഷനുകൾ കൂടി ഉണ്ടാകണമെന്നും പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിക്കുന്നു. കുട്ടികൾക്ക് മതിയായ സമയം ഉറപ്പാക്കാനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുമാണ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്നതെന്നും കേന്ദ്രം അറിയിച്ചു.

Advertisements