ആകാശവാണിയുടെ അഖില കേരള റേഡിയോ നാടകോത്സവത്തിൽ നടൻ മോഹൻലാലും
.
തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന അഖില കേരള റേഡിയോ നാടകോത്സവത്തിന് നടൻ മോഹൻലാലും. എട്ട് ദിവസമായി നടക്കുന്ന ശ്രവ്യവിരുന്നിൽ മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. നാടകോത്സവത്തിന്റെ വലിയ പ്രത്യേകത മഹാനടൻ മോഹൻലാലിന്റെ സാന്നിധ്യമാണ്. അദ്ദേഹം ആദ്യമായാണ് റേഡിയോ നാടകത്തിന് ശബ്ദം നൽകുന്നത്.

തിരുവനന്തപുരം നിലയത്തിന്റെയും കൊച്ചി നിലയത്തിന്റേയും നാടകങ്ങൾക്ക് ശബ്ദം നൽകിയാണ് നീണ്ട ഇടവേളയ്ക്കുശേഷം അദ്ദേഹം ശ്രോതാക്കൾക്ക് ശ്രവ്യവിരുന്നൊരുക്കുന്നത്. തിങ്കളാഴ്‌ച ദൈവത്തിൻ മനമാരു കണ്ടുവെന്ന നാടകത്തിൽ മോഹൻലാലിന് പുറമേ എം ആർ ഗോപകുമാർ, ഭാഗ്യലക്ഷ്‌മി തുടങ്ങിയവരും ശബ്ദം നൽകും. ചൊവ്വ മടക്കം (അവതരണം കോഴിക്കോട് നിലയം), ബുധൻ ജീവിതോത്സവം (തിരുവനന്തപുരം), വ്യാഴം സേതുലക്ഷ്‌മി കാത്തിരുന്ന രഥോത്സവം (തൃശൂർ), വെള്ളി മൗനസാക്ഷി (കണ്ണൂർ), ശനി കാൺക കടലിനെ കൺതുറക്കാതെ (കോഴിക്കോട്), ഞായർ കടങ്കഥയിലെ വിരുന്നുകാരൻ (കൊച്ചി) എന്നീ നാടകങ്ങളുണ്ടാകും.

എല്ലാ ദിവസവും രാത്രി 9 30-നാണ് പ്രക്ഷേപണം. പുനഃപ്രക്ഷേപണം അടുത്ത ദിവസം പകൽ ഒന്നിനാണ്. കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലൂടെയും ‘NewsOnAir’ ആപ്പിലൂടെയും നാടകങ്ങൾ ആസ്വദിക്കാം.




