കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
.
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തത്തിന് കാരണം കരാർ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണെന്ന് ആരോപിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. മണ്ണ് നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും കരാർ കമ്പനി പാലിച്ചില്ലന്നാണ് റിപ്പോർട്ടിലുള്ളത്. അധികൃതർ നൽകിയ മുന്നറിയിപ്പ് കരാർ കമ്പനി അവഗണിച്ചു.

ജൂൺ 5 ന് തന്നെ തുരങ്ക നിർമ്മാണം നിർത്തിവെച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. ദുരന്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച കോടതി മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ വിട്ടു നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് കോടതി നേരത്തെ സ്വമേധയാ എടുത്ത കേസ്സിനൊപ്പമാണ് കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട വിഷയം ഡിവിഷൻ ബഞ്ച് പരിഗണിക്കുക.




